Movies
മോഹൻലാലിനൊപ്പം സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തന്റെ 12 വർഷത്തെ ആഗ്രമാണ് സാധ്യമായതെന്ന് സംവിധായകൻ കുറിച്ചു.
മോഹൻലാലിന്റെ ഔദ്യോഗിക പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. അടുത്ത വർഷമാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് മോഹൻലാൽ അറിയിച്ചു. ആശിർവാദ് സിനിമാസ് ആയിരിക്കും ചിത്രത്തിന്റെ നിർമാണം എന്നാണ് സൂചന.
‘‘അടുത്ത വർഷം ജൂഡ് ആന്തണി ജോസഫിനൊപ്പം ആവേശകരമായ ഒരു പുതിയ ചിത്രത്തിനായി കൈകോർക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു! കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കുന്നതാണ്!’’ മോഹൻലാൽ കുറിച്ചു.
മോഹൻലാലിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി സംവിധായകൻ ജൂഡുമെത്തി. ‘‘കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം. നന്ദി ലാലേട്ടാ. നന്ദി ആന്റണി ചേട്ടാ. വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. നന്ദി ദൈവമേ,’ എന്നായിരുന്നു ജൂഡിന്റെ കമന്റ്.
മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് സംവിധാനം ചെയ്ത ‘തുടക്കം’ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന് ഇടയിലാണ് ഈ പ്രഖ്യാപനം.
Movies
പ്രണയബന്ധത്തിൽ നിന്നും പുറത്തുകടന്നതിനെക്കുറിച്ചും അത് തന്റെ ജീവിതത്തിൽ വരുത്തിയ പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വൻ.
ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇടണമെങ്കിൽ പോലും അയാളോട് അനുവാദം ചോദിക്കണമായിരുന്നുവെന്നും ആദ്യമൊക്കെ സ്നേഹത്തിന്റെ പുറത്താണിതൊന്നെക്കെ തോന്നിയെന്നും പിന്നീടാണ് ഇത് നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായത് ആണെന്ന് മനസിലായതെന്നും അനുപമ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
അനുപമ പരമേശ്വരന്റെ വാക്കുകൾ:
“ആ പോസ്റ്റ് വന്നിട്ട് ഒരുമാസത്തോളമായി. എന്റെ പോസ്റ്റ് വായിച്ചിട്ട് രണ്ട് തരത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. ഞാന്‍ ഹീൽ ആകുന്നതില്‍ സന്തോഷിക്കുന്ന വിഭാഗമായിരുന്നു ഒന്ന്. അതില്‍ നിന്നും തിരിച്ച് പ്രതികരിക്കുന്ന ആളുകളുമുണ്ടായിരുന്നു. അത് ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല.
അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ല. ആ കുട്ടിയുടെ ജീവിതത്തിൽ എന്തോ അബദ്ധം പറ്റി, കുറച്ച് ചിത്രങ്ങൾ എടുത്തു, ഒരു വിഡിയോ ചെയ്തു, ക്യാപ്ഷൻ ഇട്ടു എന്നാണ് ചിലർ കരുതുന്നത്.
എന്നാൽ രണ്ട് വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ച ആ ഒരൊറ്റ പോസ്റ്റിന് പിന്നിലുണ്ട്. വെറുതെ എന്തെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ പൂർണമായി ഭേദപ്പെട്ട് സജ്ജയാകുമ്പോൾ മാത്രം കാര്യങ്ങൾ പങ്കുവയ്ക്കണം എന്നതായിരുന്നു എന്റെ തീരുമാനം.
സ്വയം തിരിച്ചറിഞ്ഞ്, മുറിവുകൾ ഉണക്കാൻ സ്വന്തമായി സമയമെടുത്ത്, ശേഷം വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശബ്ദമുയർത്തിയ ഒരു പെൺകുട്ടിയുടെ യാത്രയാണത്. അടിസ്ഥാനപരമായി അത് തിരിച്ചറിവാണ്.
ഞാൻ രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് (Narcissistic abuse) ഇരയായിട്ടുണ്ട്.. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൂടെ കടന്നുപോകുന്ന പല ഘട്ടത്തിലുള്ള ആളുകളെ എനിക്ക് സങ്കല്‍പ്പിക്കാനാവും. ആദ്യ വിഭാഗം ഞാനുൾപ്പെടുന്ന ആളുകളാണ്. നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി മഡോണ സംസാരിക്കുന്ന ഒരു വീഡിയോ ഞാന്‍ കണ്ടിരുന്നു. അത് കണ്ടിട്ട് ഞാന്‍ വിറയ്ക്കുകയായിരുന്നു.
ആദ്യത്തെ വിഭാഗം എന്നെ പോലെയുള്ളവരാണ്, നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവര്‍. ട്രോമ ബോണ്ടിങ്ങില്പെട്ടവര്. അവർക്ക് ചുറ്റുമുള്ള കുടുംബത്തിനും ആളുകൾക്കും അറിയാം ആ വ്യക്തി ഇതിൽപെട്ടു കിടക്കുകയാണെന്ന്.
രണ്ടാമത്തെ വിഭാഗം ആളുകള്‍ക്ക് നാര്‍സിസിസ്റ്റിക് അബ്യൂസ് എന്താണെന്ന് അറിയാത്തവരായിരിക്കും. അങ്ങനെ ഒരാളായിരുന്നു, രണ്ട് വര്‍ഷം മുന്‍പുള്ള ഞാന്‍. മൂന്നാമത്തെ വിഭാഗത്തോടാണ് എനിക്ക് പ്രധാനമായും സംസാരിക്കാനുള്ളത്. അവരൊരു നാര്‍സിസിസ്റ്റിക്ക് റിലേഷന്ഷിപ്പിലായിരിക്കും, പക്ഷേ അത് തിരിച്ചറിയുന്നുണ്ടാവില്ല.
അവര്‍ ഒന്നെങ്കില്‍ ബ്രേക്ക് അപ്പാവും, ചിലപ്പോള്‍ സ്വയം തകര്‍ന്നുപോവും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും. അന്ന് ആ മഞ്ഞ ഉടുപ്പുള്ള എന്റെ ചിത്രത്തിന് പകരം മറ്റൊരു ചിത്രം വച്ച് ‘റെസ്റ്റ് ഇന്‍ പീസ് അനുപമ, അവള് ആത്മഹത്യ ചെയ്തു’ എന്നായിരുന്നെങ്കില്‍ എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിരുന്നേനെ. അതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നേനെ, ബോയ്കോട്ട് ആഹ്വാനം നടന്നേനെ! പക്ഷേ ആ സമയം ഞാൻ ഹീൽ ചെയ്യാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.
ആ പോസ്റ്റിനുണ്ടായ പ്രതികരണങ്ങളാണ് ഇങ്ങനെയൊരു വിഷയത്തിൽ തുറന്നു സംസാരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസിലാക്കി തന്നത്. ‘ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്’ എന്ന് ചിലർ പറഞ്ഞു. അത് എന്നെ ചിന്തിപ്പിച്ചു. നിങ്ങൾക്ക് ചുറ്റും എന്തോ തെറ്റ് സംഭവിക്കുന്നുണ്ട്, എന്നാൽ അത് മനസിലാക്കാൻ സാധിക്കുന്നില്ല. ഒടുവിൽ പ്രപഞ്ചം നിങ്ങളെ നിർബന്ധപൂർവം യാഥാർഥ്യം കാണിപ്പിച്ചു തരുന്ന ഒരു മോശം സാഹചര്യം ഉണ്ടാക്കും.
ആ നിമിഷത്തിൽ നിങ്ങളുടെ ചിന്താഗതി മാറിമറിയും. എന്താണ് തനിക്ക് സംഭവിച്ചതെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കും. ആ മാറ്റത്തിന്റെ നിമിഷം വളരെ വേഗത്തിൽ എന്റെ ജീവിതത്തിൽ വന്നു. അതിൽ എനിക്കു സന്തോഷമുണ്ട്. വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു.
കാരണം എന്റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു. ഒരു ആരോഗ്യകരമായ ബന്ധത്തിൽ നിങ്ങൾ വളരുകയും സന്തോഷിക്കുകയും ചെയ്യും.
എന്നാൽ നാർസിസിസ്റ്റിക് അബ്യൂസ് വളരെ നിശബ്ദമാണ്. അത് വലിയ ബഹളത്തോടെയല്ല തുടങ്ങുന്നത്. നാർസിസിസത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. നാർസിസിസ്റ്റുകൾ സ്വയം അമിതമായി സ്നേഹിക്കുന്നവരാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ യാഥാർഥ്യത്തിൽ അവർ സ്വയം വെറുക്കുന്നവരാണ്. നിങ്ങൾ കാണുന്ന ഏറ്റവും വലിയ അപകർഷതാബോധമുള്ളവരും സ്വാഭിമാനം ഇല്ലാത്തവരുമാണ് അവർ. ഒരു ശൂന്യമായ പാത്രം പോലെയാണവർ.
അതുകൊണ്ടു തന്നെ അവർക്ക് മറ്റുള്ളവരുടെ മേൽ നിയന്ത്രണം വേണം. തങ്ങളെക്കുറിച്ച് എപ്പോഴും പ്രശംസകളും അംഗീകാരങ്ങളും ആവശ്യമാണ്. അവർ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിജീവനത്തിന് അവർക്ക് പ്രശംസകൾ അത്യാവശ്യമാണ്.
അങ്ങനെയിരിക്കെ അവർ തങ്ങൾക്ക് നേരെ വിപരീതമായ ഒരു പെൺകുട്ടിയെ കണ്ടെത്തും. നല്ല ആത്മവിശ്വാസമുള്ള, സ്വതന്ത്രയായ, സുരക്ഷിതത്വം അനുഭവിക്കുന്ന ഒരാളെ അവർ ലക്ഷ്യം വയ്ക്കും. അവരെ നിരീക്ഷിച്ച്, അവരുടെ പ്രതിബിംബം പോലെ അഭിനയിച്ച്, വൈകാരികമായി വലയിലാക്കും.
പുറത്തിറങ്ങിയാൽ അവർ മികച്ച അഭിനേതാക്കളാണ്. ഏറ്റവും ആകർഷകമായ, സൗമ്യമായ, ശാന്തമായ, പ്രഭാവമുള്ള വ്യക്തിയായിരിക്കും അവർ പുറത്ത്. തുടക്കത്തിൽ അവർ ആ നല്ല രൂപം നിങ്ങൾക്ക് കാണിച്ചു തരികയും നിങ്ങളുടെ ബലഹീനതകൾ മനസ്സിലാക്കുകയും ചെയ്യും. സാധാരണയായി അമിത ദയയുള്ള ആളുകളെയാണ് അവർ ലക്ഷ്യമിടുന്നത്. ഞാൻ ഒരു എംപാത്ത് ആണ്.
അവർ അവരുടെ പഴയ സങ്കടങ്ങളും അനുഭവങ്ങളും നമ്മളോട് തുറന്നുപറയാൻ തുടങ്ങും. അപ്പോൾ നമ്മൾ അനുകമ്പ തോന്നി നമ്മുടെ കാര്യങ്ങളും സംസാരിക്കും. ഇത് കേൾക്കുന്ന നമുക്ക്, ഇതാണ് നമ്മുടെ ആത്മബന്ധമുള്ള പങ്കാളി എന്ന് തോന്നിത്തുടങ്ങും.
ആ അഭിനയം അത്രയും വിശ്വസനീയമായിരിക്കും. ഈ ഘട്ടത്തെയാണ് 'ലവ് ബോംബിംഗ്' എന്ന് വിളിക്കുന്നത്. അത് വേർതിരിച്ചറിയാൻ കഴിയില്ല. രണ്ട് വർഷത്തെ ബന്ധത്തിൽ, വളരെ സാവധാനത്തിലാണ് അവർ നിയന്ത്രണം ഏറ്റെടുക്കുന്നത്. എന്തോ തെറ്റ് സംഭവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും മനസിലാകില്ല.
ഉദാഹരണത്തിന്, നിങ്ങൾ ദിവസവും ജീൻസും ടോപ്പും ഇടുന്ന ആളാണ്. ഒരു ദിവസം ചുരിദാർ ഇട്ടു വരുന്നു. ‘ബേബ്, ചുരിദാറിൽ നിന്നെ കാണാൻ എന്ത് ഭംഗിയാണ്, എന്റെ ഭാര്യയെപ്പോലെയുണ്ട്’ എന്ന് അവൻ പറയുമ്പോൾ, അവൻ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് അടുത്തതും വാങ്ങാം എന്ന് നിങ്ങൾ കരുതുന്നു.
അങ്ങനെ ഒന്നിൽ നിന്ന് പലതാകുന്നു. "ഇന്ന് ഡൈനിംഗ് ടേബിളിൽ ഇരുന്ന രീതി വളരെ മാന്യവും ശാന്തവുമായിരുന്നു" എന്ന് പറയുമ്പോൾ, പങ്കാളിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് നിങ്ങൾ സന്തുഷ്ടയാകുന്നു.‘ഇന്ന് സ്ലീവ്ലെസ്സ് ഇടണോ, പുറത്ത് നല്ല ചൂടല്ലേ, വേറെന്തെങ്കിലും ഇട്ടൂടെ?’ എന്ന് ചോദിക്കുമ്പോൾ അവൻ അത്രയും കരുതലുള്ളതുകൊണ്ടാണ് എന്ന് കരുതുന്നു.
പിന്നീട് ഏതു വസ്ത്രം ധരിക്കണം എന്നതിന് അവന്റെ അനുവാദം വാങ്ങേണ്ട അവസ്ഥ വരുന്നു. ഇൻസ്റ്റാഗ്രാമിൽ ചിത്രം ഇടുമ്പോൾ ‘ആ ചിത്രം അനുയോജ്യമാണെന്ന് തോന്നുന്നില്ല, അത് ഒഴിവാക്കൂ’ എന്ന് പറയുമ്പോൾ നമ്മൾ അത് ഡിലീറ്റ് ചെയ്യുന്നു. മറ്റുള്ളവരുടെ കമന്റുകൾക്ക് മറുപടി നൽകുമ്പോൾ അവരോട് കൂടുതൽ സ്നേഹം കാണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്നു.
പിന്നീട് അവന് ചിത്രങ്ങൾ അയച്ചു നൽകിയതിനുശേഷം ചിത്രം പോസ്റ്റ് ചെയ്യാൻ അനുവാദം ലഭിക്കുന്നു. സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കാൻ ചെറിയ ശിക്ഷകൾ തരുന്നു. വഴക്കുകൾ ഒഴിവാക്കാൻ നമ്മൾ ഓരോ കാര്യങ്ങളും ഒഴിവാക്കാൻ തുടങ്ങുന്നു. അനുപമ പറഞ്ഞു.
Movies
ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചതിൽ ഡോ. സി.എം. ഹൈദരാലിക്ക് ആശംസകളുമായി നടൻ ദിലീപ്.
കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പോലീസുകാരുടെ ശ്രമങ്ങൾക്കിടയിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷങ്ങൾക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു.
ആലുവയിൽ പ്രവർത്തനം പുനരാരംഭിച്ച അൻവർ മെമ്മോറിയൽ ആശുപത്രിയുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത്.
‘‘ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ജീവിതത്തിൽ ഓരോ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളിൽ എന്നെ ഒറ്റപ്പെടുത്തി ഒരു ദ്വീപിലെന്നപോലെ ആക്കാനും, എനിക്ക് ഒരാളുടെ പിന്തുണയോ സഹായമോ ഇല്ലാതിരിക്കാനും വേണ്ടി കുറച്ച് പൊലീസുകാർ ചേർന്ന് പല കാര്യങ്ങളും ചെയ്ത് കൂട്ടിയപ്പോൾ, പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.
എന്റെ ചെറുപ്പകാലം മുതൽ, അതായത് ഓർമവച്ച കാലം തൊട്ട്, ഏകദേശം 50 വർഷത്തിലേറെയായുള്ള പരിചയമുണ്ട് ഡോക്ടറുമായി. ഞാൻ കണ്ടിട്ടുള്ള ഡോക്ടർ എന്ന് പറയുന്നത് സി.എം. ഹൈദരാലി ഡോക്ടറാണ്. ഇവിടെയിരിക്കുന്ന കുറേപേർക്കൊക്കെ അറിയാം, അന്ന് ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലിനിക്.
അതിനുശേഷം ഡോക്ടറുടെ കഠിനപ്രയത്നം കൊണ്ടാണ് ആലുവക്കാർക്ക് നല്ലൊരു ആശുപത്രി ലഭിക്കുന്നത്. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്; പുറത്തുള്ള ആശുപത്രികളിൽ 1000 രൂപയാകുമെങ്കിൽ, ഹൈദരാലി ഡോക്ടറുടെ അടുത്ത് വന്നാൽ 90 രൂപയ്ക്കോ നൂറ്റിചില്ലാനം രൂപയ്ക്കോ മരുന്ന് വാങ്ങിച്ച് പെട്ടെന്ന് സുഖപ്പെടും. എല്ലാവരെയും പെട്ടെന്ന് സൗഖ്യമാക്കുന്ന അത്രയും കൈപ്പുണ്യമുള്ള ഡോക്ടറാണ് സി.എം. ഹൈദരാലി എന്ന് ആലുവക്കാർക്ക് മുഴുവൻ അറിയാം. ഡോക്ടറെയൊന്ന് കാണണമെങ്കിൽ അത്രയും തിരക്കായിരുന്നു ആ ആശുപത്രിയിൽ.
നമ്മളെല്ലാവരും പറഞ്ഞതുപോലെ തന്നെ, അദ്ദേഹത്തിന് ചെറിയൊരു സമയദോഷം സംഭവിച്ചു. അതിന്റെയിടയിലാണ് ഒൻപത് വർഷക്കാലം ഈ ആശുപത്രി അദ്ദേഹത്തിന്റെ കൈയിൽ നിന്ന് വിട്ടുപോവുകയും പിന്നീട് കേസും കൂട്ടവുമൊക്കെയായി തിരികെ ലഭിക്കുകയും ചെയ്തത്.
അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്റെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് ഈ ആശുപത്രി. മാത്രമല്ല, ആലുവക്കാർക്കും സമീപപ്രദേശത്തുള്ളവർക്കുമൊക്കെ വലിയൊരു ആശ്വാസകേന്ദ്രമായിരുന്നു അൻവർ മെമ്മോറിയൽ ഹോസ്പിറ്റൽ.
നേരത്തെ പറഞ്ഞതുപോലെ, ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയത്. എന്നെ സഹായിക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ പൊലീസുകാർ നോക്കിയപ്പോൾ, പാവം ഡോക്ടറെയും ഇതിലേക്ക് വലിച്ചിഴച്ചു.
എനിക്കതിൽ വലിയ സങ്കടമുണ്ടായിരുന്നു. കാരണം, എന്റെ പേരിൽ ആ നല്ല മനുഷ്യൻ എത്രത്തോളം ബലിയാടായി! വെറുതെ വായിൽ തോന്നിയത് ആരോപിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക... നമുക്കൊന്നും പറയാനും പറ്റില്ല. കൈയും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒൻപത് വർഷക്കാലം.
ഈ കാലയളവിൽ ഡോക്ടർ എന്നെ വിളിച്ച് ഇടയ്ക്കിടെ ചോദിക്കും, ‘ദിലീപിന്റെ കേസ് എന്തായി?’ എന്ന്. അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു എന്ന് ഞാൻ പറയുമ്പോൾ, ‘ദൈവമേ, അപ്പോൾ എന്റെ കേസും മാറ്റുമോ?’ എന്ന് ഡോക്ടർ വിഷമത്തോടെ ചോദിക്കും.
ഓരോ തവണ ചോദിക്കുമ്പോഴും ഞാൻ പറയും, ‘ചിലപ്പോൾ അടുത്ത ആഴ്ചത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്’ എന്ന്. കോടതി നടപടികളിൽ എന്റെയും ഡോക്ടറുടെയും കാര്യങ്ങൾ ഒരേപോലെയാണ് പൊയ്ക്കൊണ്ടിരുന്നത്. വിഷമങ്ങൾ വന്നപ്പോൾ ഡോക്ടർക്ക് ഹാർട്ട് സർജറിയായി, ആശുപത്രിയിലായി. വർഷങ്ങളോളം കീഴ്കോടതിയിലും മേൽകോടതിയിലുമൊക്കെയായി കേസ് നീണ്ടുപോയി. അതോടൊപ്പം തന്നെ എന്റെ കേസും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഒടുവിൽ സത്യം ജയിച്ചു എന്ന് പറയുന്നതുപോലെ, ഡോക്ടർക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരികെ ലഭിച്ചു. കേസ് നീണ്ടുപോയപ്പോൾ, മനസ്സ് മടുത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ചു കളയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.
ആലുവയിൽ ഒരുപാട് ചാരിറ്റി ചെയ്യുന്ന ആളുകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരാളാണ് ഡോക്ടർ സി.എം. ഹൈദരാലി. 2009-ൽ എന്റെ അച്ഛന്റെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രവർത്തനശൈലി തന്നെയാണ്. നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമൊക്കെയായി ഡോക്ടറുടെ നേതൃത്വത്തിൽ കൂട്ടായ്മകൾ ഉണ്ടാക്കുകയും ഒരുപാട് പേർക്ക് വീടുകൾ വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡോക്ടറും, ഡോക്ടർ ടോണി ഫെർണാണ്ടസും, റെഡ് ക്രോസും, സെന്റ് സേവ്യേഴ്സ് കോളജുമൊക്കെ ചേർന്ന് 90 ഓളം വീടുകൾ വച്ചുനൽകി. എന്റേതായ ഒരു വിഹിതം നൽകി ഞാനും അതിന്റെ ഭാഗമായി.
പിന്നീട് ട്രസ്റ്റിന്റെ പേരിൽ 1000 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്ക് ചുക്കാൻ പിടിച്ചതും എല്ലാ സഹായങ്ങളും ചെയ്തുതന്നതും റെഡ് ക്രോസും ഡോക്ടർ സി.എം. ഹൈദരാലിയുമായിരുന്നു. ജി.പി. ചാരിറ്റബിൾ ട്രസ്റ്റ് അതിനെ പിന്തുണച്ചുപോന്നു. ആ പദ്ധതിയിലൂടെ 11 വീടുകൾ പൂർത്തിയാക്കിയ സമയത്താണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താൽ, ഉടനെ അത് 'മറ്റയാൾക്ക് കാശ് കൊടുത്തതാണ്' എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാർ കുറ്റപ്പെടുത്താൻ തുടങ്ങി. അതോടുകൂടി ആ ട്രസ്റ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.
പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഒരുപാട് കുട്ടികളുടെ പഠനച്ചെലവുകൾ നമ്മൾ ഏറ്റെടുത്തിരുന്നു. ആർ.സി.സി., മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ഒരുപാട് നിർദ്ധന രോഗികളുടെ ബില്ലുകൾ സെറ്റിൽ ചെയ്തിരുന്നു. എന്നാൽ ആ ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി ഫ്രീസ് ചെയ്യേണ്ടിവന്നു.
ഇത്രയും പ്രശ്നങ്ങൾക്കിടയിലും, ആശുപത്രി അടഞ്ഞുകിടന്നപ്പോഴും, പെയിൻ ആൻഡ് പാലിയേറ്റീവ് വഴി ഒരു രൂപ പോലും വാങ്ങാതെ ഡോക്ടർ ഒരുപാട് പേരെ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആ നന്മയാണ് ഇന്ന് നമുക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസം സമ്മാനിച്ചത്. കാരണം, അദ്ദേഹത്തിന്റെ സ്ഥാപനം വീണ്ടും സജീവമാകുകയാണ്.
മുമ്പ് അദ്ദേഹത്തോടൊപ്പം കൈപ്പുണ്യമുള്ള മികച്ചൊരു കൂട്ടം ഡോക്ടർമാരുണ്ടായിരുന്നു. ആശുപത്രി അടച്ചപ്പോൾ അവരൊക്കെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറി.
എങ്കിലും അവരിൽ ചിലർ എന്നോട് പറഞ്ഞിരുന്നു, ‘എന്നെങ്കിലും ഹൈദരാലി ഡോക്ടർ ആ ഹോസ്പിറ്റൽ വീണ്ടും തുറക്കുകയാണെങ്കിൽ ഞങ്ങൾ തീർച്ചയായും തിരിച്ചുവരും’ എന്ന്. എന്തായാലും ആലുവക്കാർക്കും സമീപവാസികൾക്കും അദ്ദേഹത്തിന്റെ സേവനം വീണ്ടും ലഭ്യമാകാൻ പോകുന്നു. അദ്ദേഹത്തിന് ദീർഘായുസും ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.’’– ദിലീപിന്റെ വാക്കുകൾ.
Movies
താരസംഘടന 'അമ്മ'യില്‍ ശ്വേത മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്. ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയാറായില്ല.
സംഘടനയില്‍ വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതയുടെ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്. വനിതാ താരങ്ങളുടെ 'പെണ്മക്കള്' എന്ന വാട്സാപ്പ് ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ഓണക്കിറ്റ് നല്കുന്നതില് പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.
രമേഷ് പിഷാരടിക്ക് അഡ്ഹോക്ക് കമ്മിറ്റിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് കോടതി ഉത്തരവിട്ടെങ്കിലും ശ്വേത മേനോന് തുടരാന്‍ അനുമതിയുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് സഹപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ ഓഫീസില്‍ കയറിയിരിക്കുന്നതെന്ന് നടി ഉഷ ഹസീന ആരോപിച്ചിരുന്നു.
ഈ മാസം 11ന് ആണ് അഡ്ഹോക് കമ്മിറ്റിക്കെതിരെ ശ്വേത നല്കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നത്. അതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെ സമീപിച്ചിരുന്നു.
Movies
മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെ പ്രശംസിച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യ സഹോദരൻ ഫിറോസ്. മമ്മൂട്ടിയുടെ ഭാഗ്യവും സമ്പത്തും സുൽഫത്താണെന്ന് ഫിറോസ് പറയുന്നു.
കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീട് കാണാനായി എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാലാണ് മമ്മൂട്ടി മറ്റൊരു ദിവസം എത്തിയത്.
ഫിറോസിന്റെ വാക്കുകൾ: മമ്മൂക്കയും കുടുംബവും കൊച്ചിൻ ഹനീഫയുടെ വീട് സന്ദർശിച്ചപ്പോൾ എല്ലാവരും മമ്മൂക്കയെ ശ്രദ്ധിച്ചപ്പോൾ എന്റെ ശ്രദ്ധ പോയത് മറ്റൊരു വ്യക്തിയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരനായ നടന്റെ ഭാര്യ നിഴൽ പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്നതും, അവരുടെ എളിമ , അവരുടെ വസ്ത്രധാരണം, അവരുടെ സംസാരം , അവരുടെ കെയർ, ഒന്നും പറയാൻ വാക്കുകളില്ല.
എന്നെ കണ്ട ഉടൻ തന്നെ പെങ്ങളെ ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു. മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ അറിയാതെ എന്റെ കാമറ അവരിലേക്ക് പോയി.
Movies
കുഞ്ചാക്കോ ബോബന്റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്റെ രചനയില്‍, എഡിറ്റര്‍ കിരണ്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില്‍ തുടങ്ങി ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്റെ സിനിമാക്കൂട്ട്.
ലിജോമോള്‍ ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്‍ണമായും നിര്‍മാണം നിര്‍വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്റെ മറ്റു വിശേഷങ്ങള്‍. കുഞ്ചാക്കോ ബോബന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഉന്മാദം പറയുന്നത്..?
Movies
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നു.
സിനിമയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ഇടുക്കിയുടെ പശ്ചാത്തലത്തിലൂടെ ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ഈ ചിത്രത്തിലൂടെ സന്തോഷ് ഇടുക്കി അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രൻ കീരിത്തോട്, അനുരാജ് ശിവഗിരി,ജോബി കുന്നത്തുംപാറ, ബിജു തോപ്പൻ, അഭിലാഷ് വിദ്യാസാഗർ, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യൻ, അനിൽ കാളിദാസൻ, കെ.വി. രാജു, സജി, ജോമോൻ പാറയിൽ, അജീഷ് ചില്ലിസ്, ജോമി വെൺമണി, സി.കെ രാജു, സണ്ണി പനയ്ക്കൽ, ലിബിയ ഷോജൻ , ജിൻസി ജിസ്ബിൻ, ജയ, വാലന്റീന( ഫ്രാൻസ്) എന്നിവരെ കൂടാതെ നിരവധി അഭിനേതാക്കൾ വേഷമിട്ടിരിക്കുന്നു.
കാമറ കിങ്ങൻ ജിതിൻ, പശ്ചാത്തല സംഗീതം റോണി റാഫേൽ, എഡിറ്റർ ജ്യോതിഷ് കുമാർ, സംഗീതം, സൗണ്ട് ഡിസൈൻ ജയ്സൺ ജോൺ, ആർട്ട്, ഷിബു അടിമാലി, അജയ് കീഴില്ലം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പൗലോസ് കുറുമറ്റം, മേക്കപ്പ് :പട്ടണം ഷാ, അരവിന്ദ് ഇടുക്കി. കോസ്റ്റ്യൂംസ്. ബിനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാജൻ കല്ലായി.അസോസിയേറ്റ് ഡയറക്ടർ : ജിഷ്ണു രാധാകൃഷ്ണൻ. സ്റ്റുഡിയോ: ശുഭശ്രീ. സ്റ്റിൽ : രാജീവ് അഴിയൂർ. പബ്ലിസിറ്റി ഡിസൈൻ: ഷിനോജ് സൈൻ. ശുഭശ്രീ സ്റ്റുഡിയോസ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.
Movies
പാർവതിയും സിദ്ധാർഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല മുഖഭാവങ്ങൾ... പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും ഒരു പന്തികേട് തോന്നിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തും.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്.
മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് "പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
ഉള്ളൊഴുക്ക് എന്ന സിനിമയ്ക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷയും വർധിക്കുന്നു.
സിനിമാ അഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പ്രശസ്ത താരങ്ങളായ പാർഥിപന്, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. "ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും റോബി രാജ് കാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- മനോജ് കുമാർ. പി, ലൈൻ പ്രൊഡ്യൂസർ- ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശേരി, ഫിനാൻസ് കൺട്രോളർ- ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കടത്ത്, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ആക്ഷൻ- കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം- സമീറ സനീഷ്, പിആർ ഒ- മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പിആർ- ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ- റോസ്റ്റഡ് പേപ്പർ. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.
Movies
മലയാളസിനിമയിൽ മട്ടാഞ്ചേരി മാഫിയായുണ്ടെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഇതിനെക്കുറിച്ച് പറഞ്ഞത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ശ്രദ്ധേയ റോളുകളിലേക്ക് എത്തിയിട്ടും കരിയര്‍ അതിന് മുകളിലേക്ക് പോയില്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.
“എല്ലാത്തിലും ഭാഗ്യത്തിന്റെ ഒരു അംശം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഹിന്ദി സിനിമയില്‍ ഖാന് വിപണി സംസ്കാരത്തിന്റേതായ ഒരു കാലം ഉണ്ടായിരുന്നു. സമാന രീതിയിലുള്ള ഒന്ന് ഇവിടെയും ഉണ്ട്. അതിന് രാഷ്ട്രീയവും മതപരവുമായ കാരണങ്ങളും മറ്റനേകം കാര്യങ്ങളുമുണ്ട്.
പൊതുജനത്തിന് ദൃശ്യമാവാത്ത പല കാര്യങ്ങളും സിനിമയില്‍ ഉണ്ട്. മട്ടാഞ്ചേരി ലോബിയെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. എന്നോട് ചോദിച്ചാല്‍ അത് ഉണ്ട് എന്നാണ് ഞാന്‍ പറയുക. മഹാരാജാസ് കോളജില്‍ ഈയിടെ നടന്ന സിജെപി പ്രതിഷേധം എടുക്കുക. രാഷ്ട്രീയത്തിനും മതത്തിനും അതില്‍ പങ്കാളിത്തം ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അതില്‍ പങ്കെടുത്തു.
വര്ഗീയമാവുന്നു എന്ന് ആളുകള്‍ എപ്പോഴും കുറ്റപ്പെടുത്തുന്നത് ബിജെപിയെ മാത്രമാണ്. പക്ഷേ ജാതിപരവും സാമൂഹികവുമായ സമവാക്യങ്ങളുമായി ചാര്ച്ചയില് ആവാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇവിടെ അതിജീവിച്ചിട്ടില്ല.
ആദ്യ മാറ്റത്തിനായി ചെയ്യേണ്ടത് സ്കൂള്‍ പ്രവേശന ഫോമുകളിലെ ജാതി കോളം നീക്കം ചെയ്യുകയാണ്. ഞാനും എന്റെ ഭാര്യയും വെവ്വേറെ ജാതികളില്‍ നിന്ന് വരുന്നവരാണ്. അത് ഒരിക്കലും ഒരു വിഷയം ആയിട്ടില്ല. എന്റെ ഒരു മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് മറ്റൊരു ജാതിയില്‍ നിന്നുള്ള ഒരാളെയാണ്.
എന്റെ മറ്റൊരു മകള്‍ വിവാഹം ചെയ്യാന്‍ പോകുന്നത് മറ്റൊരു മതത്തില്‍ നിന്ന് വരുന്ന ഒരാളെയാണ്. എനിക്ക് അതില്‍ ഒരു പ്രശ്നവുമില്ല. എന്നിട്ടും ആളുകള്‍ എന്നെ ഒരു വര്‍ഗീയ ബിജെപി സപ്പോര്‍ട്ടര്‍ ആയാണ് ചിത്രീകരിക്കുന്നത്”. കൃഷ്ണകുമാര്‍ പറഞ്ഞു.
Movies
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നസ്ലെൻ നായകനാകുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് മധു പുതിയ ചിത്രവുമായെത്തുന്നത്.
ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അനന്തുവും സൈലൻ്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോ. അനന്തു പ്രൊഡക്ഷൻസ്.
കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി എന്നിവയാണ് ഡോ. അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. വാർത്താപ്രചരണം- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
ആരാണ് ആ ബോയ്സ്. പുതുമുഖ താരനിരയുമായി എത്തുന്ന "മെറിബോയ്സ്' എന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രമായ മെറിയുടെ കഥയിലെ ബോയ്സ് ആരൊക്കെയാണെന്ന ആകാംക്ഷ ഉണർത്തിയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യ രാജ് ആണ് മെറി ബോയ്സിലെ നായിക മെറിയായെത്തുന്നത്. വരും ദിവസങ്ങളിൽ മറ്റു ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറക്കും.
നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനെത്തും. മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാ മത്തെ ചിത്രമായ മെറി ബോയ്സ് ഒരുക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. കീർത്തന പി.എസ്, ശ്വേതാ വാര്യർ, പാർവതി അയ്യപ്പദാസ്, ആതിര രാജീവ്, എന്നീ പുതുമുഖതാരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും മെറി ബോയ്സ്. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു കാമ്പസ് ചിത്രം. വിശാഖ് നായർ, റോഷൻ അബ്ദുൾ റഹൂഫ്, സാഫ്ബോയ്, ഷോൺ ജോയ്, ബിന്ദു പണിക്കർ, മൂർ, അഖിൽ കലവൂർ, ശ്രീജിത്ത് രവി, ജയിംസ് ഏലിയ, ആൻ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ്, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിനു സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർഡിഎക്സ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്.ആണ്.
കോ-പ്രൊഡ്യൂസർ-ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം-ഫായിസ് സിദ്ദിഖ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ-അഖിൽ യശോധരൻ, എഡിറ്റർ-ആകാശ് ജോസഫ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ-സച്ചിൻ, ഫൈനൽ മിക്സ്-ഫൈസൽ ബക്കർ, ആർട്ട്-രാഖിൽ, കോസ്റ്റ്യൂം-മെൽവി ജെ, മേക്കപ്പ്-റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിച്ചു, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, കാസ്റ്റിംഗ് ഡയറക്ടർ-രാജേഷ് നാരായണൻ, പിർഒ-മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്-ബിജിത്ത് ധർമടം, മാർക്കറ്റിംഗ്-സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്. അഡ്വർടൈസിംഗ്-ബ്രിങ് ഫോർത്ത്, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-വിനയതേജസ്വി, ഡിജിറ്റൽ മാർക്കറ്റിംഗ്-ഓബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്.
Movies
നിറം മങ്ങിയ ജീവിതത്തില്‍ രണ്ടു പെണ്മക്കളെ പട്ടിണിക്കിടാതിരിക്കാനായി ശ്മശാനത്തിലെ കാവല്‍ക്കാരിയായി മാറിയ കാക്കനാട് അത്താണി മുല്ലപ്പറമ്പ് സെലീന മൈക്കിളിന്റെ കഥ പറയുകയാണ് പയസ് സ്കറിയ പൊട്ടംകുളം.
പ്രയാണ എന്നു പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററിയില്‍, ഏറെപ്പേരും ചെയ്യാന്‍ മടിക്കുന്ന ഈ ജോലി കഴിഞ്ഞ 19 വര്‍ഷമായി ചെയ്യുന്ന സെലീനയുടെ പച്ചയായ ജീവിതയാഥാര്ഥ്യങ്ങളാണ് തുറന്നു കാണിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്തെ ഐവര്‍മഠത്തില്‍ അഞ്ചു ലക്ഷത്തിലധികം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് കാര്‍മികനായ രമേഷ് കോരപ്പത്തില്നിന്ന് തുടങ്ങി തൃക്കാക്കര മുനിസിപ്പല്‍ ശ്മശാനത്തില്‍ ഏഴായിരത്തിലധികം മൃതദേഹങ്ങള്‍ ദഹിപ്പിച്ച 62കാരി സെലീന മൈക്കിളിന്റെ കഥയിലേക്ക് എത്തുമ്പോള്‍ മരണവും ശ്മശാനവും കത്തിയമരുന്ന ചിതയുമൊന്നും അവരുടെ മുഖത്ത് ഭാവമാറ്റം വരുത്തുന്നില്ലെന്ന യാഥാര്‍ഥ്യം പ്രേക്ഷകര്‍ തിരിച്ചറിയുന്നു.
ഛായാഗ്രഹണം, എഡിറ്റിംഗ് സന്തോഷ് അനിമ, സംഗീതം ജെയ്ക്സ് ബിജോയി. 2016ല്‍ തപാലിന്റെ കഥ പറഞ്ഞ ചെമന്നപെട്ടി എന്ന ഡോക്യുമെന്ററിക്ക് പയസ് സ്കറിയയ്ക്ക് ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
Movies
മസ്തിഷ്ക മരണത്തെ തുടർന്ന് മരിച്ച സീരിയൽ നാടക നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീമുരുകൻ (മുരുകൻ പനവിള- 46) അഞ്ചുപേർക്ക് പുതു ജീവനേകും.
കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ, ചർമം എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം ചെമ്പഴന്തി ഉളിയാഴ്ത്തുറ പനംവിള വീട്ടിൽ ശ്രീമുരുകനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കും കൈമാറി.
ചർമം തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്കിൻ ബാങ്കിലേക്കും നൽകി. തീരാവേദനയ്ക്കിടയിലും മാതൃകാപരമായ തീരുമാനമെടുത്ത ശ്രീമുരുകന്റെ കുടുംബാംഗങ്ങളോട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ വിയോഗത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. വൃക്കകളും ഹൃദയവും ഉൾപ്പെടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം പൂർണ്ണ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
എന്നാൽ വൃക്കകളിൽ ക്രിയാറ്റിനിന്റെ അളവ് കൂടുതലായിരുന്നതിനാലും പ്രവർത്തന കാര്യക്ഷമത കുറവായിരുന്നതിനാലും മെഡിക്കൽ സംഘത്തിന് വൃക്കകൾ എടുക്കാൻ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ഹൃദയപേശികൾക്ക് തകരാർ സംഭവിച്ചിരുന്നതിനാൽ ഹൃദയവും എടുക്കാൻ സാധിച്ചില്ല.
കോഴിക്കോട് വടകരയിൽ ഒരു പരിപാടിയുടെ റിഹേഴ്സലിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ജൂലൈ 21ന് പുലർച്ചെയാണ് അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് അന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ജൂലൈ 25ന് ഉച്ചയ്ക്ക് 2.25ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് തയ്യാറായി. മിമിക്രി, നാടൻ പാട്ട്, നൃത്തനാടകം, സീരിയൽ, പ്രൊഫഷണൽ നാടകം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മുരുകൻ പനവിള. ജനപ്രിയ സീരിയലായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ സി.ഐ ജോസഫ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം മമത,നടന, സംഘകേളി, സ്വദേശാഭിമാനി, സാഹിതി, അജന്ത, ചിറയിൻകീഴ് അനുഗ്രഹ, കൊല്ലം സപര്യ, കൊല്ലം കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടക സമിതികളിലെ സജീവ സാന്നിധ്യമായിരുന്നു. കലാമേഖലയിലെ സംഭാവനകൾക്ക് നിരവധി പ്രാദേശിക പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അഞ്ജലി മുരുകനാണ് ഭാര്യ. വൈഗ, പ്രഭൻ എന്നിവരാണ് മക്കൾ. പരേതനായ പി. പ്രഭാകരൻ നായരാണ് പിതാവ്. മാതാവ്: ഗിരിജ കുമാരി. പി.അജിത്ത് കുമാറാണ് സഹോദരൻ.
Movies
സെക്രട്ടറിയേറ്റിന് മുന്നിൽ കേരള പിഎസ്സി റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ടൊവീനോയും നസ്ലിനുമടക്കമുള്ള താരങ്ങൾ.
രഞ്ജിനി ഹരിദാസ്, ചന്തു സലിംകുമാർ, ലിയോണ ലിഷോയ്, ദീപ തോമസ് തുടങ്ങിയവരും ഉദ്യോഗാർഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്.
നീറ്റ് പരീക്ഷാ വിഷയത്തിൽ ഇടപെട്ടവർ കേരളത്തിൽ നടക്കുന്ന പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തെ അവഗണിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സിനിമാ താരങ്ങള്‍ പിന്തുണയുമായി മുന്നോട്ടുവന്നത്.
ഡൽഹിയിലെ സമരങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ തിരുവനന്തപുരത്തെ പിഎസ്സി സമരത്തെക്കുറിച്ച് സംസാരിക്കാത്തതെന്ത് എന്ന ചോദ്യവുമായി നിരവധി സന്ദേശങ്ങൾ ലഭിച്ചതായി രഞ്ജിനി ഹരിദാസ് കുറിച്ചു.
വിഷയത്തിന്റെ പൂർണരൂപം മനസിലാക്കാൻ ഓൺലൈനിൽ വിവരങ്ങൾ പര്യാപ്തമല്ലെന്നും സമരക്കാരുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ പഠിച്ച ശേഷം പൂർണ പിന്തുണയോടെ കൂടെയുണ്ടാകുമെന്നും രഞ്ജിനി വ്യക്തമാക്കി.
‘‘എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാൻ ഡൽഹിയിലെ സമരങ്ങളിൽ പങ്കെടുത്തതുമുതൽ, സെക്രട്ടറിയേറ്റിന് മുന്നിൽ ഇപ്പോൾ നടക്കുന്ന കേരള പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ച് നിരവധിയാളുകളാണ് സന്ദേശങ്ങൾ അയക്കുന്നത്.
സത്യം പറഞ്ഞാൽ, നിങ്ങളിലധികം പേരും ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത് വരെ ഇതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. ഇപ്പോഴും, വിഷയത്തിന്റെ പൂർണ രൂപം മനസ്സിലാക്കാൻ തക്ക വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ, ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട ശരിയായ കാര്യം തന്നെയാണ് ഞാൻ ചെയ്യുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ഞാൻ ശ്രമിക്കുകയാണ്.
ഈ സമരം നയിക്കുന്ന ഉദ്യോഗാർഥികളോ അവരുടെ പ്രതിനിധികളോ ഇത് കാണുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് അവരെ അറിയാമെങ്കിൽ, ദയവായി ഞങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുക. അവരുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ പങ്കുവെക്കുകയോ താഴെ ടാഗ് ചെയ്യുകയോ ചെയ്യുക. അവരോട് നേരിട്ട് സംസാരിക്കാനും അവരുടെ ആശങ്കകൾ മനസ്സിലാക്കാനും എനിക്ക് ആഗ്രഹമുണ്ട്.
എന്നെ കാര്യങ്ങൾ അറിയിക്കുകയും ജാഗ്രതയോടെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ഡൽഹിയിലായാലും കേരളത്തിലായാലും രാജ്യത്തിന്റെ ഏത് കോണിലായാലും, അർഹതപ്പെട്ട ഒരു വിഷയവും കേൾക്കാതെ പോകരുത്.
ഈ വിഷയം കൃത്യമായി പഠിച്ച ശേഷം, എന്റെ ശബ്ദത്തിന് കൂടുതൽ ആളുകളിലേക്ക് കാര്യങ്ങൾ എത്തിക്കാനും നല്ലൊരു മാറ്റത്തിന് കാരണമാകാനും സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളോടൊപ്പം നിൽക്കാൻ ഞാൻ തികച്ചും സന്നദ്ധയാണ്. എന്നെക്കൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ, തീർച്ചയായും ഞാൻ കൂടെയുണ്ടാകും.’’രഞ്ജിനി ഹരിദാസ് കുറിച്ചു.
ദേശീയ തലത്തിലെ പ്രശ്നങ്ങളിൽ മാത്രം ശബ്ദമുയർത്തുകയും സ്വന്തം നാട്ടിലെ ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ ഭാഷയിലാണ് നടൻ ചന്തു സലിംകുമാർ പ്രതികരിച്ചത്.
‘‘തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് നമ്മെ അനീതികളിൽ നിന്ന് വേറിട്ടു നിർത്തുന്നില്ല! നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വലിയൊരു വിഷയം തന്നെയാണ്! അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പി.എസ്.സി ഭരണസംവിധാനത്തിലെ വീഴ്ചകളും! അതുകൊണ്ട് കൊച്ചിയിലും മാനവീയം വീഥിയിലും ഒത്തുകൂടുന്ന പ്രിയപ്പെട്ടവരെ, നമുക്ക് ഈ വിഷയത്തെ ഗൗരവത്തോടെ കാണാം. കേൾക്കേണ്ടിടത്ത് ഉയർന്ന ശബ്ദത്തിൽ തന്നെ പ്രതികരിക്കാം. നമ്മുടെ ലക്ഷ്യങ്ങളെ വിഭജിക്കാൻ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കരുത്.
അതിർത്തികൾക്കതീതമായി, ഇന്ത്യയിലെ യുവത്വവും അവരുടെ പരിശ്രമങ്ങളും വിലപ്പെട്ടതാണ്, അല്ലേ? ചിന്തിക്കൂ.’’സമരം ചെയ്യുന്ന റാങ്ക് ഹോൾഡേഴ്സിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ചന്തു സലിം കുമാർ കുറിച്ചു.
Movies
റോഷന് മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്’. സിഐ അന്‍ഷാദ് എന്ന യഥാര്‍ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില്‍ നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില്‍ പ്രൊബേഷന്‍ എസ്ഐ അജീബ് റഹ്മാനായി വേഷമിട്ട റോഷന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?
സംവിധായകന് അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്‍ഥത്തില്‍ അന്വേഷിച്ച സിഐ അന്‍ഷാദില്‍ നിന്നാണ്. തന്റെ അനുഭവങ്ങള്‍ ഒാരോന്നും ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലുള്ള ഇമോഷന് എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.
‘ഉയിര്’ എന്ന ടൈറ്റില്‍..?
Movies
ഡൽഹി ജന്തർമന്ദിറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ അഭിപ്രായം പറഞ്ഞ പേളി മാണിയേയും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെയും ട്രോളി ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.
കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിൽ കൃഷ്ണകുമാറിന്റെ ‘കശ്മീറിലെ കല്ലേറ് പരാമർശം’ ചൂണ്ടിക്കാട്ടിയാണ് ചന്തുവിന്റെ ട്രോൾ. കാവിയാണ് തന്റെ ഇഷ്ടനിറമെന്ന പേളി മാണിയുടെ പ്രസ്താവനയെയും ചന്തു പരിഹസിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള പോസ്റ്റർ പങ്കുവച്ചായിരുന്നു കൃഷ്ണകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...’ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകൾ. നടന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
കൃഷ്ണകുമാറിന് പിന്നാലെ സിജെപി സമരവിരുദ്ധ പ്രസ്താവനയുമായി നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിയും എത്തിയിരുന്നു. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പ് വിമർശനങ്ങൾക്കിട വച്ചിരുന്നു.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവന പേളി മാണി സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്റ്റാറ്റസ് ഇട്ടു.
ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർന്നു. പിന്നീട് ഇവയെല്ലാം നീക്കം ചെയ്ത പേളി നിലപാട് മയപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.
Movies
ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു. ജൂലൈ ഇരുപത്തിനാലു മുതൽ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിന് പുതിയ പോസ്റ്റർ എത്തി.
നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്.
ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ.
വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത്യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു.
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്. മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പിആർഒ-വാഴൂർ ജോസ്.
Movies
നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന അടിപടലം കളി അഭ്യാസം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ശ്രീഗോകുലം മൂവീസ് ഇൻ അസോസിയേഷൻ വിത്ത് ഡ്രിംസ് ഓഫ് അജയ് വാസുദേവിന്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി, അജയ് വാസുദേവ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്റ്റുഡിയോസിൽ ആരംഭിച്ചു.
സംവിധായകൻ ദീപക് ബാബുവിന്റെ മാതാപിതാക്കളായ ബാബു കുമാരി എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ ജി. മാർത്താണ്ഡൻ, ഉദയ് കൃഷ്ണ, മാത്യു തോമസ്, വിഷ്ണു മോഹൻ, ജി.എസ്. വിജയൻ, സോഹൻ സീനുലാൽ, ഗണപതി, വിനീത് തട്ടിൽ, അമീൻ, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, സുരാജ്, നിധീഷ്, അശോകൻ എന്നിവരും ഇതിൽ പങ്കാളികളായി.
അജയ് വാസുദേവിന്റെ മാതാപിതാക്കളായ കെ.വാസുദേവൻ, ബി.രാധമ്മ, തിരക്കഥാകൃത്ത് അനിരുദ്ധിന്റെ മാതാവ് ശശികല എന്നിവർ സ്വിച്ചോൺ കർമ്മവും പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണൻ, സുജിത് (ഡ്രീം ബിഗ് ഫിലിംസ് ) എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റേത്. ഇവിടുത്തെ ഒരു പോലീസ് സ്റ്റേഷനിൽ എത്തപ്പെട്ട മൂന്നു ചെറുപ്പക്കാർക്ക് നേരിടുന്ന പ്രശ്നങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഗണപതി, അമീൻ, ജിഷ്ണു, മാസ്റ്റർ അർണവ്, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, നോബി, സെന്തിൽ കൃഷ്ണ, പൂജപ്പുരാ രാധാകൃഷ്ണൻ, സാബു പ്രവ്ദീൻ, കുട്ടി അഖിൽ, അഖില, അശോകൻ, അനിരുദ്ധ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
രചന- അനിരുദ്ധ്, സംഗീതം - ബിബിൻ അശോക്. ഛായാഗ്രഹണം. ഷിജു എം. ഭാസ്ക്കർ. എഡിറ്റിംഗ് - റിയാസ് കെ. ബദർ. കലാസംവിധാനം-നിമേഷ് .എം. താനൂർ. മേക്കപ്പ് - മനോജ് മനു. കോസ്റ്റ്യും ഡിസൈൻ-വെങ്കി. ആക്ഷൻ _ സ്റ്റണ്ട് സെൽവ. സ്റ്റിൽസ് - ഷെയ്ൻ സദൂക്ക. ഫിനാൻസ് കൺട്രോളേഴ്സ്- ശ്രീജിത്ത് മണ്ണാർക്കാട്, റബിൻ സി. രവി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുജയ് എസ് .കുമാർ, അസോസിയേറ്റ് ഡയറക്ടർസ് - റീസ് തോമസ്, ഷാഫിൻ സുൽഫിക്കർ. പ്രൊഡക്ഷൻ മാനേജേഴ്സ് - രാഹുൽ കണ്ണൂർ, ആരോമൽ. പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി. വയനാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുകയും പ്രശസ്ത ഛായാഗ്രാഹകൻ സാബു ജയിംസ് തിരക്കഥയും സംഭാഷണവും കാമറയും കൈകാര്യം ചെയ്ത "കരുതൽ' സിനിമയ്ക്ക് ഒറ്റിറ്റിയിൽ മികച്ച സ്വീകാര്യത.
സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് തിയറ്റർ പ്രദർശനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ "കരുതലിന്' "Best Film with Social Relevance' വിഭാഗത്തിൽ ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. ചിത്രം ഇപ്പോൾ "First Shows" OTT യിൽ റിലീസ് ചെയ്തിരിക്കുന്ന കരുതൽ കാണാൻ www.firstshows.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
മികച്ച പ്രേക്ഷകപ്രശംസ ലഭിച്ച കരുതൽ, കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിനു പുറമെ യുഎസ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അമേരിക്ക, അയർലൻഡ് എന്നീ രാജ്യങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു സിനിമയിൽ പോലും അസിസ്റ്റന്റ് ഡയറക്ടർ പോലും ആകാതെ കുറച്ച് ഷോർട് ഫിലിമുകൾ മാത്രമെടുത്ത് പരിചയമുള്ള ജോമി ജോസ് എന്ന സംവിധായകന് ഇത് മലയാള സിനിമയിൽ സ്വപ്നതുല്യമായ ഒരു തുടക്കമാണ് മലയാള സിനിമ പ്രേക്ഷകരിൽ നിന്നു കിട്ടിയിരിക്കുന്നത്.
ജീവിതസായാഹ്നത്തിൽ അച്ഛനമ്മമാർ മക്കളുടെ സാനിധ്യം കൊതിക്കുന്നതിലെ വേദന തിരിച്ചറിഞ്ഞതായിരുന്നു സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ ‘കരുതൽ’ ചെയ്യാൻ തനിക്ക് പ്രേരണയായതെന്നും തുടക്കക്കാരനായ ജോമി പറയുന്നു. നായകൻ പ്രശാന്ത് മുരളിയെക്കൂടാതെ കോട്ടയം രമേശ്, സിബി തോമസ്, സുനിൽ സുഖദ, ഐശ്വര്യ നന്ദൻ, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, മോളി പയസ്, ഷീജോ പഴയമ്പള്ളിൽ, ആർജെ സുരാജ്, ജോ സ്റ്റീഫൻ, മാത്യു മാപ്പിളേട്ട്, ജോസ് കൈപ്പാറേട്ട്, ടോമി ജോസഫ്, റിജേഷ്, അനിൽ ചേരിയിൽ, വിനോദ് ചേരിയിൽ, ജിസ്ന ബാസ്റ്റിൻ, ഷെറിൻ സാം, രസ്മി തോമസ്, ശാന്തമ്മ ഫിലിപ്പ്, സ്മിത ലൂക്ക്, ബിജിമോൾ സണ്ണി, നയന മിഥുൻ, സരിത തോമസ്, അൻവി റെജി, ദിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എഡിറ്റിംഗ്-സന്ദീപ്, ബിജിഎം-അനിറ്റ് പി. ജോയ്, സംഗീത സംവിധായകൻ-ജോൺസൺ മങ്ങഴ, ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിസ് എന്നിവരുടെ വരികൾക്ക് പ്രസീത ചാലക്കുടി, കെസ്റ്റർ, പ്രദീപ് പള്ളുരുത്തി, ബിന്ദുജ പ്രേം, സ്മിസ് എന്നിവരാണ് പാടിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജു സൈമൺ മാക്കിൽ, കോ-പ്രൊഡ്യൂസഴ്സ്- മാത്യു മാപ്പിളേട്ട്, ശാലിൻ ഷിജോ കുര്യൻ പഴയംപള്ളിയിൽ, ടോമി ജോസഫ്, ജോ സ്റ്റീഫൻ, കല സംവിധാനം- റോബിൻ സ്റ്റീഫൻ, കോ-ഓർഡിനേറ്റർ- ബൈലോൺ എബ്രഹാം, ചമയം- പുനലൂർ രവി, അനൂപ്, മ്യൂസിക് പ്രൊഡക്ഷൻ- റോഷൻ മാത്യു, പിആർഒ- എ.എസ്. ദിനേശ്, ഡിജിറ്റൽ പിആർഒ-മനു ശിവൻ.
Movies
തന്റെ നിരപരാധിത്വം തെളിയിക്കാതെ താരസംഘടനയായ അമ്മയിൽ നിന്നും രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേത മേനോൻ.
താരസംഘടനയായ ‘അമ്മ’യിൽ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിന് പിന്നാലെയായിരുന്നു സംഘടനയിൽ നിന്നും അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയാണ് ശ്വേത മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതുവരെയും ശ്വേത രാജിക്കത്ത് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് തുറന്നുപറിച്ചിലുമായി ശ്വേത എത്തിയത്.
സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി താൻ പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് താരം.
‘‘ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് ‘അമ്മ’യ്ക്ക് വേണ്ടിയായിരുന്നു. ഞാൻ മിണ്ടാതിരുന്നാൽ ‘അമ്മ’യെ ചുറ്റപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, എന്റെ അന്തസിനെ നിരന്തരം ലക്ഷ്യം വെക്കുകയും അത് തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ട്... എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല.
ഇന്ന് അവർ പറയുന്നു, ഞാൻ ജനങ്ങളെ വഞ്ചിച്ചു... ‘അമ്മ’യെ അനാഥമാക്കി എന്നൊക്കെ. അല്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ‘അമ്മ’യെ അനാഥമാക്കിയിട്ടുമില്ല.
21.06.2026-ന് നടന്ന ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഞങ്ങളുടെ കമ്മിറ്റി രാജിവപ്പിക്കണം എന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയുമായിട്ടാണ് ചിലർ (വ്യക്തമായി പറഞ്ഞാൽ ‘അമ്മ’യിലെ 10-15 അംഗങ്ങൾ) ആ മീറ്റിംഗിലേക്ക് വന്നത്.
അവർ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന, മുൻകൂട്ടി പ്രിന്റ് ചെയ്ത ഒരു പ്രമേയം തയാറാക്കി വിതരണം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ ഒട്ടനവധി വ്യാജ ആരോപണങ്ങൾ അതിലുണ്ടായിരുന്നു. ഞങ്ങളുടെ മേൽ ചുമത്തിയ ഓരോ ആരോപണങ്ങൾക്കും കൃത്യമായ, വസ്തുതാപരമായ, നിയമപരമായി നിലനിൽക്കുന്ന മറുപടികൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു.
ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, ‘അമ്മ’യുടെ ബൈലോ ആർട്ടിക്കിൾ XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടുമില്ല, അതിന് യാതൊരു നിയമബലവുമില്ല.
ഇന്ന് അവർ അവകാശപ്പെടുന്നത്, ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നത് എന്നാണ്.
എനിക്ക് അവരോട് ഇത് ചോദിക്കാനുണ്ട്-
∙അമ്മയുടെ ബൈലോയിൽ (By-law) എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?
∙ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്?
ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട്…… ഒരു കമ്മിറ്റി പൂർണ്ണമായും ഔദ്യോഗികമായി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.
ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്കും ഭരണസമിതിക്കും മാത്രം ഈ നീതി ലഭിക്കാത്തത്? ചില താല്പര്യക്കാർ എങ്ങനെയാണ് ഞങ്ങൾക്ക് മാത്രം വേറൊരു നിയമം അടിച്ചേൽപ്പിക്കുന്നത്? ‘അമ്മ’യുടെ ബൈലോ പ്രകാരം ഇവിടെ ഒരൊറ്റ കമ്മിറ്റിക്ക് മാത്രമേ നിലനിൽപ്പുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്.
അടുത്ത തിരഞ്ഞെടുപ്പ് നടന്ന് (ജനറൽ ബോഡിയുടെ തീരുമാനപ്രകാരം) ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ ഈ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്.
അതുകൊണ്ട്, അഡ്ഹോക് കമ്മിറ്റിയാണെന്ന് അവകാശപ്പെട്ട് മറ്റാരെങ്കിലും രംഗത്തുവരുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്, അവർ ‘അമ്മ’യിലെ അംഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുകയാണ്.
‘അമ്മ’ ഒരു ചാരിറ്റി സംഘടനയാണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞിട്ട് ഇന്നുവരെ, അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല.
ജൂലൈ ഒന്നിന് നൽകേണ്ട 'കൈനീട്ടം' ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവിനി, മെഡിക്കൽ ഇൻഷുറൻസ്… ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുമുണ്ട്. എന്റെ മൗനം മുതലെടുത്ത് ‘അമ്മ’യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കുറ്റാരോപിതരായ ചില താല്പര്യക്കാർ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല.
എന്ന് സ്വന്തം,
ശ്വേത മേനോൻ
പ്രസിഡന്റ്, അമ്മ’’
അമ്മ സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് മുൻ ഭരണസമിതി പരസ്യമായി രാജി പ്രഖ്യാപിച്ചെങ്കിലും, മുൻ പ്രസിഡന്റ് ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Movies
താരസംഘടനയായ അമ്മയിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്ക്കുകയാണെന്ന് ശ്വേത പറഞ്ഞെങ്കിലും ഇതുവരെ അവർ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്വേതക്കൊപ്പം സ്ഥാനമേറ്റ ഭരണസമിതിയും ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ല.
ഇതോടെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാനായി രൂപീകരിച്ച അഡ്ഹോക് സമിതിയുടെ നിലനിൽപ്പ് തന്നെ നിയമപരമായ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനിടെ ഇന്ന് അഡ്ഹോക് സമിതി യോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിൽ നിലവിലുള്ള ഭരണസമിതിയുടെ സെക്രട്ടറി ആയിട്ടുള്ള കുക്കു പരമേശ്വരനും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.
ജൂൺ 21 നു നടന്ന ജനറൽ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് താൻ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയത്.
എന്നാൽ ഇത് യോഗത്തിലുണ്ടായ ഒരു വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും സംഘടനയുടെ ബൈലോ പ്രകാരം നൽകേണ്ട ഔദ്യോഗിക രാജിക്കത്ത് അവർ ഇതുവരെ കൈമാറിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശ്വേത മേനോനും ഭരണസമിതിയും നിയമപരമായി ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്.
National
ബോളിവുഡിന്റെ പ്രിയങ്കരി നഫീസ അലി മലയാളിക്കും സുപരിചിതയായ താരമാണ്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ജോൺ കുരിശിങ്കൽ എന്ന ശക്തമായ കഥാപാത്രം ചലച്ചിത്രാസ്വാദകരുടെ മനസിൽ എന്നും നിലനിൽക്കും. 1976ൽ, തന്റെ പത്തൊന്‍പതാം വയസിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട നഫീസ ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു.
വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരം അസുഖബാധിതയായതിനെത്തുടർന്ന്, പൊതുമധ്യത്തിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ, കാൻസറിന്റെ നാലാം ഘട്ടത്തിലും വറ്റാത്ത ആത്മവിശ്വാസവുമായി നഫീസ അലി നടത്തിയ ട്രെക്കിംഗ് വാർത്തയാണ് താരത്തെ സ്നേഹിക്കുന്നവർ പ്രാർഥനയോടെ ഏറ്റെടുത്തത്. 69 വയസ് പിന്നിടുന്പോഴും രോഗാവസ്ഥയോടു പോരാടി ഹിമാചൽ പ്രദേശിലെ റോഹ്താംഗിൽ പതിനൊന്നായിരം അടി ഉയരമുള്ള മലനിരകൾ കീഴടക്കിയിരിക്കുകയാണ് ഈ മുൻ മിസ് ഇന്ത്യ. കീമോതെറാപ്പികൾക്കു വിധേയയായിക്കൊണ്ടിരിക്കെയാണ് കുടുംബത്തോടൊപ്പം നഫീസ സാഹസികയാത്ര നടത്തിയത്.
Movies
ഹിറ്റ് മേക്കർ ചിദംബരത്തിന്റെ ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തെ പ്രശംസിച്ച് നടി ജ്യോതിക. ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് സിനിമയെയും അതിന്റെ പിന്നണി പ്രവർത്തകരെയും അഭിനന്ദിച്ച് ജ്യോതിക രംഗത്തെത്തിയത്. ഇതൊരു മാസ്റ്റർപീസ് ചിത്രമാണെന്നും തിയറ്ററിൽ ചിത്രം കാണണമെന്നും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
ഒരു കുട്ടിയുടെയും അവന്റെ ജീവിത സാഹചര്യങ്ങളുടെയും കഥ പറയുന്ന സിനിമ വൈകാരികമായി ഏറെ സ്പർശിക്കുന്ന ഒന്നാണെന്ന് ജ്യോതിക പറഞ്ഞു. മനുഷ്യബന്ധങ്ങളുടെ ആഴവും ഒരു കുട്ടിയുടെ ലോകവും മനോഹരമായി ദൃശ്യവത്കരിക്കാൻ ചിദംബരത്തിനു സാധിച്ചിട്ടുണ്ട്. സിനിമയുടെ ഓരോ ഫ്രെയിമും കഥാപാത്രങ്ങളുടെ പ്രകടനവും പ്രേക്ഷകരെ സിനിമയോട് കൂടുതൽ അടുപ്പിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരത്തിന്റെ പ്രകടനത്തെ ജ്യോതിക പ്രത്യേകം എടുത്തുപറഞ്ഞു. ഇത്രയും സ്വാഭാവികമായ അഭിനയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും, സിനിമ കഴിഞ്ഞാലും ആ കുട്ടിയുടെ മുഖം മനസിൽനിന്നു മാഞ്ഞുപോകില്ലെന്നും താരം കുറിച്ചു.
തുടർച്ചയായ വിജയങ്ങൾക്കുശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദി ബോയ്’ (തമിഴ് പതിപ്പ്) ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കോളിവുഡ് വിലയിരുത്തുന്നത്. ഇത്തരം സിനിമകൾ ഇൻഡസ്ട്രിക്ക് കരുത്താണെന്ന് പറഞ്ഞാണ് ജ്യോതിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Movies
ചിദംബരം സംവിധാനം ചെയ്ത ബാലൻ: ദ ബോയ് എന്ന ചിത്രത്തിനെ അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും ബാലൻ തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി. സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമയുണ്ട്, സത്യൻ അന്തിക്കാട് ഓർത്തെടുത്തു.
സത്യൻ അന്തിക്കാടിന്റെ കുറിപ്പ്
വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും ബാലൻ തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി!
സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു.
ബാലൻ കണ്ടപ്പോൾ എനിക്ക് പി. എൻ. മേനോനേയും, ഭരതനേയും, കെ.ജി.ജോർജിനേയുമൊക്കെ ഓർമ്മ വന്നു. ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ.
ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച! ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്.
ജീൻ പോൾലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർസാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്. സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എന്റെ സ്നേഹം
Movies
സിനിമാസംഘടനയിലെ പ്രശ്നങ്ങൾ ആശാസ്യകരമായ രീതിയിലല്ല പോകുന്നതെന്നും മുതിർന്ന താരങ്ങൾ ഇടപെട്ട് എത്രയും വേഗം ഇത് പരിഹരിക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്.
പരാതി ലഭിച്ചിട്ടില്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുമെന്നും ചൊവ്വാഴ്ച വൈകുന്നേരം സിനിമയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
"സർക്കാർ സാധാരണ സിനിമയിൽ ഇടപെടുന്നത് സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ അല്ലെങ്കിൽ ആ മേഖലയ്ക്ക് സർക്കാർ നൽകേണ്ട പിന്തുണയുടെ അടിസ്ഥാനത്തിലാണ്.
അവർക്ക് ചില ആവശ്യങ്ങളൊക്കെ ഉണ്ട്. ന്യായമായ നിരന്തരമായി ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ഇവിടെ ചലച്ചിത്രങ്ങൾക്ക് അവരുടെ നിർമ്മാണത്തിന്, അവയുടെ മാർക്കറ്റിംഗിന് ഒക്കെ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ചില സഹായങ്ങൾ വേണം.
കൊടുക്കാൻ തയ്യാറുമാണ്. അത്തരം കാര്യങ്ങളിലാണ് നമുക്ക് സിനിമയെ സഹായിക്കാൻ കഴിയുക. താര സംഘടനക്കകത്തുള്ള കുറേയധികം പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും അറിയുന്നുണ്ട്. അതൊന്നും ആശാസ്യകരമായ രീതിയിലല്ല പോകുന്നത്.
ഇതുസംബന്ധിച്ച് സർക്കാരിനുമുന്നിൽ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെടേണ്ട ഘട്ടത്തിൽ സർക്കാർ ഇടപെടുക തന്നെ ചെയ്യും.
ചൊവ്വാഴ്ച വൈകുന്നേരം കേരളത്തിലെ സിനിമാ മേഖലയിലെ എല്ലാ സംഘടനകളുടെയും ഒരു യോഗം വിളിച്ചിട്ടുണ്ട്. അതിൽ താരങ്ങളുടെ സംഘടനയുണ്ട്, ടെക്നീഷ്യൻസിന്റെയും നിർമാതാക്കളുടേയും ഫിലിം എക്സിബിറ്റേഴ്സിന്റെയും സംഘടനകളുണ്ട്.
എല്ലാവരെയും ഒരുമിച്ചൊന്ന് വിളിച്ച് ആ മേഖലയിൽ അവർക്ക് പറയാനുള്ളത് കേൾക്കാൻവേണ്ടിയാണ് നിയമസഭാ സമ്മേളനത്തിനു ശേഷം ആ യോഗം വിളിച്ചിട്ടുള്ളത്. അവിടെ അവർ പറയുന്നതെല്ലാം കേൾക്കും.
താരസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സിനിമാ മേഖലയിൽ തന്നെയുള്ള മുതിർന്ന വ്യക്തിത്വങ്ങൾ ഒന്നും മാറി നിൽക്കാതെ ഇടപെട്ട് പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ആര് ആർക്കെതിരെ പറഞ്ഞു എന്നുള്ളതിലേക്കൊന്നും ഗവൺമെന്റ് പോകേണ്ട കാര്യമില്ല.
താരസംഘടനയുടെ അകത്തുള്ള ആഭ്യന്തര പ്രശ്നമാണെങ്കിൽ അതിൽ സീനിയഴ്സ് ആയിട്ടുള്ളവര എത്രയും വേഗം ഇടപെട്ട് ഇതിനെ ഒരു തലത്തിൽ അപ്പുറത്തേക്ക് പോകുന്നതിനകത്ത് ഒരു നിയന്ത്രണം കൊണ്ടുവരേണ്ടതാണെന്നൊരു മലയാളി എന്ന നിലയിൽ പറയുന്നു. അവരത് ചെയ്യുമെന്നാണ് കരുതുന്നത്.
സിനിമയ്ക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വർഷങ്ങളായി അവർ ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അത് ധനകാര്യമന്ത്രികൂടിയായ മുഖ്യമന്ത്രിയായി ചൊവ്വാഴ്ചത്തെ മീറ്റിംഗിനു ശേഷം ആലോചിച്ച് ആ കാര്യങ്ങളിൽ എന്തൊക്കെ രീതിയിലാണ് സർക്കാരിന് അവരെ സഹായിക്കാൻ കഴിയുക എന്നുള്ളത് നോക്കും.
ആദ്യത്തെ ബഡ്ജറ്റിൽ പറ്റിയില്ലെങ്കിലും തുടർന്നുള്ള വർഷങ്ങളിലും ആ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. സിനിമ വ്യവസായത്തെ പിന്തുണക്കുന്ന സമീപനം ഉണ്ടാകും''. മന്ത്രിയുടെ വാക്കുകൾ.
National
ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ. തന്റെ പേര്, ശബ്ദം, ചിത്രം, തനതായ ശൈലികൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യം.
എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഇത്തരത്തിൽ പേര്, ശബ്ദം, സംഭാഷണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തെ അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി പേർ ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർക്ക് അനുകൂല ഉത്തരവും കോടതിയിൽ നിന്ന് ലഭിച്ചിരുന്നു.
Movies
മലയാള സിനിമയെയും വിടാതെ യുദ്ധം. പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് മലയാള സിനിമ ഷൂട്ടിംഗ് മേഖലയും പ്രതിസന്ധിയിലേക്ക്. മിക്ക സിനിമകള്‍ക്കും രണ്ടു ദിവസം വരെ മാത്രം ഉപയോഗിക്കാനുള്ള ഗ്യാസ് മാത്രമേ കൈവശമുള്ളു. നടന് സന്ദീപ് പ്രദീപിന്റേത് അടക്കം പതിനന്നോളം സിനിമകളുടെ ഷൂട്ടിംഗാണ് കൊച്ചിയില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഷൂട്ടിംഗ് പൂര്‍ണമായും നിര്‍ത്തി വയ്ക്കേണ്ട അവസ്ഥ വന്നിട്ടില്ലെങ്കിലും അങ്ങനൊരു ഘട്ടത്തിലേക്ക് എത്തിയേക്കാം എന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
നിലവിലെ പ്രതിസന്ധി സിനിമ വ്യവസായത്തെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ ഷൂട്ടിംഗ് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ അറിവില്‍ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിയിട്ടില്ല.
ഇനി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് തോന്നിയാല്‍ ഷൂട്ടിംഗ് നിര്‍ത്താം എന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ഗ്യാസ് കിട്ടാതാകുന്ന സാഹചര്യം വന്നാല്‍ സ്വാഭാവികമായി നിര്‍ത്തേണ്ടി വരും.
നിലവില്‍ ഗ്യാസ് ക്ഷാമം ഉണ്ടാവുന്നുണ്ട്. അത് പരിഹരിക്കാന്‍ പറ്റുന്നതൊക്കെ ചെയ്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. കിട്ടാതെ വന്നു കഴിഞ്ഞാല്‍ എല്ലാം മുടങ്ങും എന്ന് അനില്‍ തോമസ് പറഞ്ഞു.
രണ്ടു ദിവസത്തേക്ക് മാത്രമുള്ള പാചകവാതകം മാത്രമാണ് ഇനിയുള്ളത് എന്നാണ് പ്രൊഡക്ഷന്‍ അസിസ്റ്റന്റ് സുജിത്ത് മണ്ണാര്‍ക്കാടിന്റെ വാക്കുകള്‍. രണ്ടു ദിവസം കൂടി പിടിച്ചു നില്ക്കാനാകും. അത് കഴിഞ്ഞാല്‍ ഗ്യാസ് കിട്ടുമോ എന്ത് ചെയ്യും എന്നൊന്നും അറിയില്ല. പ്രതിസന്ധി വരികയാണെങ്കില്‍ ഷൂട്ടിംഗ് നിര്‍ത്തേണ്ട അവസ്ഥയാണ്.
സിനിമ സെറ്റിലെ മെസില്‍ ചോര്‍ ഒക്കെ വിറകടുപ്പില്‍ തന്നെയാണ് വയ്ക്കുന്നത്. ഇതുവരെ ഷൂട്ടിംഗ് മുടങ്ങിയിട്ടില്ല. 11 സിനിമകളുടെ ഷൂട്ടിംഗാണ് നിലവില്‍ നടക്കുന്നത്. കൂടാതെ പരസ്യങ്ങളുടെയും സീരിയലുകളുടെയും ഷൂട്ടിംഗ് നടക്കുന്നുണ്ട്. രണ്ടു ദിവസത്തേക്ക് കുഴപ്പമില്ലാതെ പോകും എന്നല്ലാതെ അതിനു ശേഷം എന്തു ചെയ്യുമെന്ന് അറിയില്ല എന്ന് സുജിത്ത് മണ്ണാര്‍ക്കാട് വ്യക്തമാക്കി.
Movies
ജെ.സി. ഡാനിയേലിന്റെ ത്യാഗത്തിന്റെയും സിനിമയോടുള്ള അർപ്പണത്തിന്റെയും അടിസ്ഥാനത്തിന് മുകളിലാണ് മലയാള സിനിമ കെട്ടിപ്പടുത്തതെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എം. ആർ.ഹരിഹരൻ നായർ.
ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ 126 - ജന്മദിനാഘോഷത്തിന്റെയും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ഭവനിലായി രുന്നു ചടങ്ങ്.
സിനിമ ദിനമായാണ് ഫൗണ്ടേഷൻ ജന്മദിനം ആഘോഷിച്ചത്. സിനിമയ്ക്കു വേണ്ടി സ്വന്തം ജീവിതവും സമ്പാദ്യവും ഹോമിച്ച ജെ.സി ഡാനിയേലിന്റെ ചരിത്രം പോരാട്ടത്തിന്റെയും വേദനയുടേതും ആണെന്നും ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പറഞ്ഞു.
ചടങ്ങിൽ ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി വി. കെ. മോഹൻ അധ്യക്ഷത വഹിച്ചു. നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ പുരസ്കാരം ഏറ്റുവാങ്ങി. ചലച്ചിത്ര നടി കാലടി ഓമന, സജിൻ ജോൺ, ഡോ. എ. കെ. പ്രകാശൻ ഗുരുക്കൾ, എസ്. മഞ്ജുളാദേവി,ആദിത്യാ സുരേഷ് തുടങ്ങിയവർ ഫൗണ്ടേഷന്റെ വിവിധ ദേശീയ പുരസ്കാരങ്ങൾ സ്വീകരിച്ചു. ചടങ്ങിൽ കവി വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. നിർമാതാവും നടനുമായ ദിനേശ് പണിക്കർ ആശംസ നേർന്നു.
നെയ്യാറ്റിൻകര മുൻ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ, ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയേൽ മറ്റു കുടുംബാംഗങ്ങൾ എന്നിവർക്കുള്ള സ്നേഹാദരസമർപണവും നടന്നു. ഫൗണ്ടേഷൻ ചെയർപേഴ്സൺ സോനാ.എസ്.നായർ അവാർഡ് ജേതാക്കൾക്ക് ഉപഹാരം സമ്മാനിച്ചു. മാനേജിംഗ് ട്രസ്റ്റി സാബു കൃഷ്ണ സ്വാഗതം ആശംസിച്ചു.
Movies
പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങളും സംവിധായകരും നിർമാതാക്കളും തമ്മിലുള്ള തർക്കങ്ങൾ ചർച്ചയാകുന്നതിനിടെ നടൻ അനൂപ് മേനോൻ പറഞ്ഞ വാക്കുകൾ പ്രസക്തമാകുന്നു.
പ്രമോഷനുകൾ കൊണ്ട് മാത്രം സിനിമ വിജയിക്കണമെന്നില്ലെന്നും പ്രൊമോഷനേക്കാളേറെ ഒരു സിനിമ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണെന്നാണ് താരം പറയുന്നത്.
നടൻ ബിജു മേനോൻ പ്രമോഷനിൽ സഹകരിക്കാത്തതിനാൽ നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേവലം വട്ടംകൂടിയിരുന്ന് അഭിമുഖങ്ങൾ നൽകുന്നതല്ല പ്രമോഷനെന്നും സിനിമയുടെ ഗുണമേന്മയാണ് പ്രേക്ഷകരെ തിയറ്ററിലെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ പ്രമോഷൻ എന്ന വിഷയത്തിന് പല അടരുകളുണ്ട്. എന്താണ് പ്രമോഷൻ? ഒരു ഏഴു പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം നൽകുന്നതാണോ ഒരു സിനിമയുടെ പ്രമോഷൻ, അതാണെങ്കിൽ എനിക്കൊരു ഉത്തരമുണ്ട്.
അങ്ങനെ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന പല സിനിമകൾക്കും ആദ്യദിവസം നിറയെ ആളാണ് വരണമല്ലോ. ഓൺലൈൻ ഇന്റർവ്യൂകളിൽ പ്രഗൽഭരായ പല നടന്മാരുടെയും സിനിമകൾ ഇത്തരത്തിൽ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ ആ സിനിമകൾക്കെല്ലാം ആദ്യദിവസം തന്നെ തിയേറ്ററിൽ വലിയ തിരക്ക് അനുഭവപ്പെടേണ്ടതല്ലേ? പക്ഷേ പലപ്പോഴും അത് സംഭവിക്കാറില്ല.
അതുകൊണ്ട് തന്നെ, പ്രമോഷൻ കൊണ്ട് മാത്രം ഒരു സിനിമ വർക്ക് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രൊമോഷനേക്കാളേറെ ഒരു സിനിമ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണ്. സിനിമ റിലീസ് ആയതിന് ശേഷം വേണം യഥാർഥ പ്രമോഷൻ തുടങ്ങേണ്ടതെന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം.
അന്ന് വൈകുന്നേരം തുടങ്ങണം. പടം ഇറങ്ങുന്നുണ്ട് എന്ന് എല്ലാവരെയും അറിയിക്കാൻ വേണ്ടി മാത്രം ഒരുപാട് പേർ വട്ടം കൂടിയിരുന്ന് മറ്റുള്ളവരുടെ സമയം കളയേണ്ട കാര്യമുണ്ടോ? ഇത്തരത്തിൽ കുറെ അഭിമുഖങ്ങൾ കൊടുത്തതുകൊണ്ട് മാത്രം ആളുകൾ സിനിമ കാണാൻ വരില്ല.
ഒരു സിനിമ കാണണമെന്ന് പ്രേക്ഷകർ തീരുമാനിക്കുന്നത് അതിന്റെ ട്രെയിലർ കണ്ടിട്ടാണ്. അതുകൊണ്ട് ട്രെയിലറാണ് ഏറ്റവും കൂടുതൽ പ്രൊമോട്ട് ചെയ്യപ്പെടേണ്ടത്. അല്ലാതെ ഇങ്ങനെ വന്നിരുന്ന് വർത്തമാനം പറയുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾക്ക് നല്ല കണ്ടന്റ് കിട്ടും, നിങ്ങൾ ഹാപ്പിയാകും.
ഉദാഹരണത്തിന് ഈ ഇന്റർവ്യൂ നോക്കൂ, തനിനിറം എന്ന സിനിമയുടെ ഇന്റർവ്യൂവിൽ ആ പടത്തെക്കുറിച്ച് പറയുന്നതിനേക്കാൾ കൂടുതൽ എന്റെ വ്യക്തിപരമായ കാര്യങ്ങളും, പഴയ സിനിമകളും, ലാലേട്ടന്റെയും ജോഷി സാറിന്റെയും സിനിമകളെക്കുറിച്ചുള്ള കാര്യമാണ് ചർച്ചയായത്. തനിനിറം മറന്നുപോയി. അപ്പോൾ സിനിമയുടെ പ്രമോഷൻ അവിടെ മറന്നുപോകുന്നു. ഇതാണോ ശരിക്കുമുള്ള പ്രമോഷൻ? ഒരിക്കലുമല്ല.
ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും ഹോർഡിംഗുകളും നിറഞ്ഞ പഴയ പരമ്പരാഗത രീതിയും വേണം. ഇപ്പോൾ പല പ്രൊഡ്യൂസർമാരും പോസ്റ്ററുകൾ അടിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി ഒട്ടിക്കപ്പെടുന്നില്ല.
വിതരണ ഓഫിസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുകയാണ്. ആയിരം പോസ്റ്റർ കൊടുക്കുമ്പോൾ പരമാവധി ഇരുനൂറോളം പോസ്റ്ററുകൾ മാത്രമാണ് മതിലുകളിൽ ഒട്ടിക്കപ്പെടുന്നത്, ബാക്കി ഡിസ്ട്രിബ്യൂഷൻ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. അവിടങ്ങളിലൊക്കെയാണ് പ്രമോഷൻ യഥാർഥത്തിൽ നടക്കേണ്ടത്.
അഭിനേതാക്കൾ എന്ന നിലയിൽ കരാറിൽ ഒപ്പിടുമ്പോൾ നമ്മൾ പ്രമോഷന് വരുമെന്ന് സമ്മതിക്കാറുണ്ട്. പക്ഷേ, ആ കരാറിൽ ഏത് സമയത്ത് വരണമെന്ന് കൃത്യമായി പറയുന്നില്ല.
ഉദാഹരണത്തിന്, സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഒരു നടൻ ജമ്മു കശ്മീരിലെ മിലിട്ടറി ഏരിയയിൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിലാണെന്ന് കരുതുക. പത്തു ദിവസം മാത്രം അനുമതിയുള്ള ആ ലൊക്കേഷൻ ഉപേക്ഷിച്ച് വരാൻ അയാൾക്ക് കഴിയില്ല.
അയാൾ അവിടെ വേണ്ടേ ? അവിടെ ലക്ഷങ്ങൾ മുടക്കി ഷൂട്ട് ചെയ്യുന്ന മറ്റൊരു പ്രൊഡ്യൂസർ അയാളെ വിട്ടയക്കില്ലല്ലോ. ചുരുക്കത്തിൽ, ഇതെല്ലാം പരസ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് മുന്നോട്ട് പോകുന്നത്. പിന്നെ സിനിമയുടെ മൂല്യത്തിലാണ് കാര്യം.
പ്രൊഡ്യൂസർ സിനിമയ്ക്കും മാർക്കറ്റിംഗിനായി എത്രമാത്രം ഇൻവെസ്റ്റ് ചെയ്യുന്നു എന്നതും പ്രധാനം. പ്രൊഡ്യൂസറും ആർട്ടിസ്റ്റുകളും തമ്മിൽ അത്തരമൊരു സിംബയോട്ടിക് റിലേഷൻഷിപ്പ് ഉണ്ടാകുമ്പോൾ എല്ലാ ആർട്ടിസ്റ്റുകളും പ്രമോഷന് വരുന്നുണ്ട്.
പ്രമോഷൻ നടക്കുന്ന സമയത്ത് മറ്റൊരു സിനിമയുടെ വർക്കിൽ ആണെങ്കിൽ ആ പ്രൊഡ്യൂസർ വിടുമോ, അയാൾ ലക്ഷങ്ങൾ മുടക്കി പടം ചെയ്യുന്നതല്ല. ഇക്കാര്യത്തിൽ കർക്കശമായ നിയമങ്ങളൊന്നുമില്ല; സങ്കീർണമായ ഒരു ചോദ്യവും അതിന് വൈവിധ്യമാർന്ന ഉത്തരങ്ങളുമുള്ള ഒരു വിഷയമാണിത്. അനൂപ് മേനോൻ പറഞ്ഞു.
Kerala
കൊച്ചി: മലയാള സിനിമാ മേഖലയിൽ പുതിയ കോൾഷീറ്റ് സമ്പ്രദായം നിലവിൽ വന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് ഇതുസംബന്ധിച്ചു കരാർ ഒപ്പിട്ടു. ഇതനുസരിച്ച് 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും.
അഭിനേതാക്കൾ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ടിവന്ന സ്ഥിതി ഇതോടെ മാറും.
തൊഴിലാളികളുടെ വിശ്രമം, ഓവർ ടൈം തുടങ്ങിയ കാര്യങ്ങളിലും കരാറിലൂടെ തീരുമാനമായിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകും.
സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാറെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Movies
വിവാഹശേഷം പേരിലെ സുധി മാറ്റുമെന്നും തട്ടമിടാൻ സാധ്യത 90 ശതമാനം ഉണ്ടാകുമെന്നും വെളിപ്പെടുത്തി രേണു സുധി. രേണു ഉടനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള സുധി എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം.
സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല എന്നും രേണു പറഞ്ഞു.
തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘ചിലപ്പോൾ കാണാനായേക്കും, 85 ശതമാനം, അല്ലെങ്കിൽ 90 ശതമാനം സാധ്യതയുണ്ട്’ എന്നാണ് രേണു സുധി മറുപടി നൽകിയത്.
Kerala
തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകുന്നേരം വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും.
ചടങ്ങിൽ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, വേടന്, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന് ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്, ചിദംബരം തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കും.
ചടങ്ങിനുശേഷം മികച്ച പിന്നണിഗായകര്‍ക്കുള്ള പുരസ്കാരജേതാക്കളായ കെ.എസ്. ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടിയുമുണ്ട്.
Movies
തന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങി കൂട്ടിക്കൽ ജയചന്ദ്രൻ. താൻ കണ്ടതും അനുഭവിച്ചതുമായ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകവും തുടർന്ന് അതിനെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചലച്ചിത്രവുമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഞാൻ കണ്ടതും, അനുഭവിച്ചതുമായ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകവും, തുടർന്ന് ഒരു ചലച്ചിത്രവും ഞങ്ങൾ ഒരുക്കുകയാണ്! ആദ്യം പുസ്തകം. തുടർന്ന് അതിനെ ആസ്പദമാക്കി സിനിമ. അത് ഒരുക്കുന്നത് നിങ്ങൾ കണ്ട പ്രഗത്ഭനായ ഒരു സംവിധായകനായിരിക്കും! പ്രധാന വേഷത്തിനായി ചമയമിടുന്നത് എതിരില്ലാത്ത ഒരു മഹാനടനായിരിക്കും! അതിലേക്കുള്ള ആദ്യ ചർച്ച കഴിഞ്ഞു!
ഇനിയാണ് പ്രധാന കാര്യം; ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരു കലാകാരന്റെ മോഹം എനിക്കറിയാം! അതുകൊണ്ട് തന്നെ അതിപ്രധാന കഥാപാത്രങ്ങളെ നിങ്ങളെ ഏൽപ്പിക്കാനാണ് തീരുമാനം!
ഞങ്ങളുടെ കൂട്ടം അതിനായി നിങ്ങളെ പൊതു മാധ്യമങ്ങളിലൂടെ ഉടൻ സമീപിക്കും. കുറഞ്ഞത് ഒരുവർഷം എടുത്തേ നടീനടന്മാരെ തിരഞ്ഞെടുക്കൂ! ആയിരം സിനിമ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ! അതിന് തുടക്കം കുറിക്കുന്നൂ! വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.’’ കൂട്ടിക്കൽ ജയചന്ദ്രൻ കുറിച്ചു .
മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനായ കൂട്ടിക്കൽ ജയചന്ദ്രൻ അടുത്ത കാലത്തായി അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
Movies
ബസിൽ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിനെക്കുറിച്ചുള്ള കുറിപ്പ് നടൻ ഹരീഷ് കണാരൻ പങ്കുവച്ചിരുന്നു.
ബസിൽ യാത്ര ചെയ്യവെ അടുത്ത സീറ്റിലിരുന്ന പെൺകുട്ടി ആർത്തവ വേദന കൊണ്ട് ബുദ്ധിമുട്ടിയപ്പോൾ ആശ്വസിപ്പിച്ച ദീപക്കിനെക്കുറിച്ച് അതേ പെൺകുട്ടി പറഞ്ഞ അനുഭവം ഒരു വ്ലോഗര്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് ഹരീഷ് കണാരൻ പങ്കുവച്ചത്.
ഈ പോസ്റ്റിന് താഴെ പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എഴുതിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവർക്കും ഒരു പോലെ സഹിച്ച് നിൽക്കുവാനാവില്ല.
അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അത് ഒന്ന് ഓർത്താൽ നല്ലത്..അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കുന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങൾക്കും ഒന്നും പരിഹാരം കാണാനാവില്ല.. അങ്ങയെ അത് ഓർമിപ്പിക്കുന്നു.!’ എന്നായിരുന്നു ബാദുഷയുടെ കമന്റ്.
Movies
മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.
ചിത്രം ഏപ്രിൽ രണ്ടിന് തീയറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. "വര്‍ഷങ്ങള്‍ കടന്നുപോയി, എന്നാല്‍ ഭൂതകാലം പോവില്ല' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വീടിന് മുന്നില്‍ നില്ക്കുന്ന ജോര്‍ജ് കുട്ടിയേയും കുടുംബത്തേയുമാണ് പോസ്റ്ററില്‍ കാണുന്നത്.
ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ സിനിമാസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി 21ന് സംസ്ഥാനവ്യാപകമായി സിനിമാമേഖലയില്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി അറിയിച്ചു.
പണിമുടക്ക് സിനിമാമേഖലയെ നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണു സമരരംഗത്തുള്ളത്.
സൂചനാസമരത്തിനുശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
Movies
ജയസൂര്യ നായകനാകുന്ന "ആട്' പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സിനിമയിലെ താരങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് ചിത്രീകരണം പൂർത്തിയായെന്ന് അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും അറിയിച്ചിട്ടുണ്ട്.
127 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായെന്നും 2026 മാർച്ച് 19ന് തീയറ്ററിൽ കാണാമെന്നും താരങ്ങൾ അറിയിച്ചു. മിഥുൻ മാനുവൽ ആണ് സിനിമയുടെ സംവിധാനം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ആട് 3 എത്തുന്നത്
ടൈം ട്രാവൽ ഉൾപ്പെടെ പ്രമേയമാകുന്ന ആട് 3 നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ്.
ജയസൂര്യയ്ക്കൊപ്പം വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത് അഖിൽ ജോർജാണ്.
Movies
നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി "എച്ച്ടി5' ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായെത്തിയ പരോളിന്റെ സംവിധായകൻ ശരത് സന്ദിത് ആണ് ഈ ചിത്രം ഒരുക്കുന്നത്.
ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു.
പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
"മാർക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖം സാൻഡ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ: അഡ്വ: ഇർഫാൻ കമാൽ, ഛായാഗ്രഹണം: ഗണേഷ് രാജ്വേൽ, സംഗീതം: എൽവിൻ ജോഷ്വ, എഡിറ്റിംഗ്: ടി.എസ്. ജെയ്, കലാസംവിധാനം: ബോബൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യം ഡിസൈൻ: റോസ് റെജീസ്, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്.
Movies
ഷെയിൻ നിഗം നായകനായ സ്പോർട്സ് ആക്ഷൻ സിനിമ ബൾട്ടി ഒടിടി പ്രദർശനത്തിനെത്തുന്നു. ജനുവരി ഒൻപതിന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും ഉണ്ണി ശിവലിംഗമാണ്. എസ്ടികെ ഫെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
കേരള-തമിഴ്നാട് അതിർത്തിയിൽ കബഡിയുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റബർ 26 നായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.
പഞ്ചമി റൈഡേഴ്സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥയ്ക്കൊപ്പം അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്‍ട്ടി.
സായ് അഭ്യങ്കർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ. പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് .എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍.
Movies
നവാഗതനനായ ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം സംഭവം അധ്യായം ഒന്ന് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അസ്കര്‍ അലി, വിനീത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
അസ്കര്‍ അലി, വിനീത് കുമാർ എന്നിവര്‍ക്ക് പുറമേ സിദ്ധാർഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. പിആര്‍ഒ വാഴൂർ ജോസ്.
Movies
തുളുനാട്ടിൽ നിന്നു കള്ളപ്പയറ്റ് പഠിച്ചിട്ട് വന്ന കള്ള ബടുവാ. ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്, ഈ കൊട്ടാര വളപ്പിൽ നിന്ന്, ഈ ടെറിട്ടറിയിൽ നിന്ന്...’ ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ അങ്കച്ചേ കവനായി വേഷമിട്ടു നിന്ന് ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ആണിത്.
അങ്കച്ചുവടുകൾ അറിയാത്ത ജഗതി (ആരോമലുണ്ണി) ശരിക്കും അങ്കം അറിയുന്ന ആളോട് തോൽക്കുന്ന നേരമാണ് ജഗതിയുടെ ഈ ഡയലോഗ്. വാളും പരിചയും കൈകാര്യം ചെയ്യാൻ അറിയുന്ന ‘സേനാനി' ജഗതിയെ തുറിച്ചു നോക്കുമ്പോൾ ദയനീയമായി ജഗതി പറയുന്നു - ‘പോടെ'.. ഒറിജിനൽ ജഗതി സ്റ്റൈലിൽ തന്നെ.
1987 പുറത്തുവന്ന മോഹൻലാൽ നായകനായ ഈ പൊളിറ്റിക്കൽ ത്രില്ലറിലെ ജഗതി സംഭാഷണം പുതിയ കാലത്തെ ടെക്കികൾ ‘പയറ്റുന്നുണ്ട്'എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ഐടി കമ്പനിയിലെ യുവ എഞ്ചിനീയറുടെ വാക്കുകൾ കേൾക്കാം.
"ഞങ്ങളുടെ മാനേജർ കുറച്ച് ഹ്യൂമർ സെൻസുള്ള ആളാണ്. ജോലിക്കാര്യത്തിൽ കാർക്കശ്യം ഉണ്ടെങ്കിലും ഇടയ്ക്ക് ചില ജഗതി ഡയലോഗുകൾ പറയാറുണ്ട്. പ്രോജക്ട് കാര്യത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഭൂമിയിലെ രാജാക്കൻമാരിലെ ജഗതി ശ്രീകുമാറിനെ പ്പോലെ മുഖം മാറ്റി അദ്ദേഹം പറയും.. ‘ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്..' ജോലിയുടെ സമ്മർദം എല്ലാം മറന്നു ഞങ്ങൾ എൻജിനിയർമാരെല്ലാവരും ഒന്നിച്ച് ചിരിക്കാറുണ്ട്.
1974 ൽ കന്യാകുമാരി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്തെത്തിയ ജഗതി ശ്രീകുമാർ മലയാള സിനിമയുടെ ഹാസ്യ മുഖം തന്നെ മാറ്റിമറിച്ചു. പകരം വയ്ക്കാനില്ലാത്ത ഈ നടൻ അറിയുന്നുണ്ടാവുമോ എത്ര ആഴത്തിലാണ് താൻ തലമുറകളെ സ്വാധീനിച്ചതെന്ന്, ഇന്നും സ്വാധീനിക്കുന്നത് എന്നും.
മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ജഗതിയുടെ പല ഉഗ്രൻ ഡയലോഗുകളും. യോദ്ധ എന്ന ചിത്രത്തിലെ "കുട്ടിമാമാ ഞാൻ ഞെട്ടി മാമ’ ഇന്നത്തെ ചെറുപ്പക്കാർ സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗ് ആണ്. ഐടി മേഖലകളിലെ ജോലി സമ്മർദം കുറയ്്ക്കാ നും ഇതു പോലുള്ള ജഗതി സംഭാഷണ ങ്ങളും വലിയ പങ്കാണു വഹിക്കുന്നത് എന്ന സത്യം അടിവരയിട്ടുതന്നെ പറയണം.
പല പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന യുവാക്കൾ തങ്ങളുടെ തെറ്റ് മേലുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോൾ "ഇത് എന്റെ ഗർഭം അല്ല’ എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്.
ഇതുപോലെ മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജയകൃഷ്ണന്റെ പല രസകരമായ സംഭാഷണങ്ങളും പുതിയ കാലത്ത് എടുത്തു പ്രയോഗിക്കാറുണ്ടത്രേ.. "വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി... ' എന്ന് ആവർത്തിച്ചാവർത്തിച്ച് ഉള്ള ജഗതിയുടെ തമിഴ് ഡയലോഗും ഏറെ പ്രചാരത്തിൽ ഉള്ളതാണ്. പ്രത്യേകിച്ചും യുവ കാമുകന്മാർക്കിടയിൽ!
ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികൾ നടത്താറുള്ള ചില ആഘോഷങ്ങളിൽ ഒരു ടീമിന്റെ പ്രകടനം വേണ്ടവിധത്തിൽ വിജയിച്ചില്ലെങ്കിൽ ജഗതിയുടെ ഡയലോഗ് ഇറക്കുമതി ചെയ്യും. യോദ്ധയിലെ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം..' ‘മത്സരം അടുത്ത വർഷവും ഉണ്ടല്ലോ' തുടങ്ങിയ അപ്പുക്കുട്ടന്റെ പ്രത്യാശയാണ് ഐടി ജീവനക്കാർ ഈ സന്ദർഭങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
മീശ മാധവൻ എന്ന ചിത്രത്തിലെ കൃഷ്ണവിലാസം ഭഗീരഥൻപിള്ള എന്ന കർക്കശക്കാരന്റെ ചില വഴിവിട്ട കഥകളും പ്രേക്ഷകർ എന്നേ ഏറ്റെടുത്തു കഴിഞ്ഞു. പട്ടാളക്കാരൻ പുരുഷുവിനെ കാണുമ്പോൾ നുഴഞ്ഞു കയറുന്ന ജഗതി.."പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന് പറയുന്നത് ചെറുപ്പക്കാർ എടുത്ത് അലക്കുന്ന ഒന്നാണ്.
ഓഫീസിൽ മാത്രമല്ല കുടുംബങ്ങൾക്കുള്ളിലും ജഗതി സംഭാഷണങ്ങൾ പ്രയോഗത്തിൽ വരുന്നുണ്ട്. എന്തെങ്കിലും കാര്യത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാവുമ്പോൾ "ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്... "എന്ന ജഗതി മനോഹരമാക്കിയ എസ്ഐ പീതാംബരന്റെ വാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നവരുണ്ട്.
വർഷങ്ങളായി പ്രായഭേദമന്യേയുള്ളവർ പറയുന്നതാണ് പ്രിയദർശന്റെ അരം+ അരം= കിന്നരത്തിലെ "ജോസഫേ കൊച്ചിന് മലയാളം അറിയാം’ എന്ന ഒരു പ്രത്യേക സ്ലാങ്ങിലെ ജഗതിയുടെ പ്രതികരണം. വർക്ക് ഷോപ്പ് മുതലാളിയായ മനോഹരനായി എത്തുന്ന ജഗതി ശ്രീകുമാറും പണിക്കാരും ച്ചേർന്ന് മാലയുടെ (പൂജ സക്സേന) കാർ ഒരു ‘തീരുമാനം' ആക്കുന്നുണ്ട്.
ശേഷം ജഗതി ദൈന്യതയോടെ പറയുന്ന "ഞാൻ പണി അറിയാവുന്ന ആരെയെങ്കിലും വിളിച്ചോണ്ട് വന്ന് ഇത് ശരിയാക്കിത്തരാം’ എന്ന ആശ്വാസ വാക്കുകളും പല ഓഫീസുകളിലും ജീവനക്കാർ ‘തടി തപ്പാനായി ' പറയുന്നതാണ്!
ഇനി ജഗതിയുടെ ഇംഗ്ലീഷ് ഡയലോഗുകളുടെ കഥ എടുക്കാം... ശ്രീനിവാസൻ തിരക്കഥ രചിച്ച അരം.+അരത്തിലെ "വി ആർ ഡൂയിംഗ് എ കാർ "എത്രയോ കാലമായി മലയാളികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളും ജഗതിയുടെ ഇംഗ്ലീഷ് ശൈലി അനായാസേന പറയുന്നുണ്ട് എന്നതും ഏറെ കൗതുകകരം.
1976 ൽ റിലീസായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ജഗതിയുടെ ഇടതടവില്ലാത്ത ‘ഇംഗ്ലീഷ്' സൂപ്പർ ഹിറ്റ് തന്നെ. "യു വിൽ നോട്ട് സി എനി മിനിറ്റ് ഓഫ് ദി ടുഡേ.. " കൈയിൽ വാക്കിംഗ് സ്റ്റിക്കും പിടിച്ച് നിൽക്കുന്ന ജഗതിയുടെ സർദാർ കൃഷ്ണക്കുറുപ്പ് ആക്രോശിക്കുകയാണ്..."ഗെറ്റ് ഔട്ട് ഹൗസ് "എന്ന് ശ്രീനിവാസനെ(എം.എ. ധവാൻ) നോക്കി ഗർജിക്കുന്ന രംഗവും എങ്ങനെ മലയാളികൾ മറക്കാനാണ്!
കേരളത്തിൽ ഒരു തരംഗം തീർത്ത ചിത്രമായ കിലുക്കത്തിലെ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ പല സംഭാഷണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്. എന്തിനധികം നിശ്ചലിന്റെ ഹിന്ദി ഭാഷ, ഹിന്ദി അക്ഷരമാല പോലും പഠിച്ചിട്ടില്ലാത്തവർക്കും അറിയാം. മുച്ചേ മാലും നഹിം.. എന്ന ജഗതിയുടെ ദീനാലാപം കേട്ട് ഇന്നും ലോകമെമ്പാടുമുള്ള മലയാളികൾ ചിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് ജഗതി കോമഡി രംഗങ്ങൾ ഉണ്ട്. പഴയകാല കോമഡി, പുതിയകാല കോമഡി,ഹിന്ദി - ഇംഗ്ലീഷ് എന്നിങ്ങനെ വേർതിരിച്ചുള്ള രംഗങ്ങളും യഥേഷ്ടം. വാട്സാപ്പ് സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്ന കോമഡികളും ഉണ്ട്.
‘ജഗതി ചിരിപ്പിച്ച് ചിരിപ്പിച്ച് വശം കെടുത്തുന്ന കോമഡികൾ' എന്നിങ്ങനെയുള്ള പേരുകളിലെ വീഡിയോകളും വലിയ പ്രചാരത്തിലുണ്ട്.
ഫ്രണ്ട്സ് എന്ന ചിത്രത്തിലെ ലാസർ ഇളയപ്പനും ശമ്പളമില്ലാത്ത അപ്രന്റീസുകളും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ചിരിപ്പിച്ചു വശം കെടുത്തുന്നു! നന്ദനത്തിലെ കുമ്പിടിയുടെ കൂടു വിട്ടു കൂടു മാറ്റവും ‘ഗ്ലാനിർ ഭവതി ഭാരത..' എന്ന സംസ്കൃത ഭാഷയിലെ അനുഗ്രഹവും വൈറലാണ്.
ഇങ്ങനെ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തതാണ് അനന്തമായ ജഗതി ഹാസ്യം. കാമറ ആക്ഷൻ പറയുമ്പോൾ മാത്രമായിരുന്നു ജഗതി ഇങ്ങനെ ഹാസ്യ രാജാവായി മാറിയിരുന്നത് എന്നു മാത്രം. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോലും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന ഗൗരവ പ്രകൃതക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
പ്രസംഗ വേദികളിലും അഭിമുഖങ്ങളിലും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയവും സിനിമാരംഗത്തെ അപചയങ്ങളും വിവേചനങ്ങളും തുറന്നു പറഞ്ഞിരുന്നു ജഗതി ശ്രീകുമാർ. ആഴമുള്ള കഥാപാത്രങ്ങളെ പൂർണ മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന അതുല്യ നടനാണ് ജഗതി ശ്രീകുമാർ. ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകർ പക്ഷേ, ജഗതിയെ അറിഞ്ഞത് വെള്ളിത്തിരയിൽ കണ്ട ആയിരക്കണക്കിന് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്.
ഈ ജനുവരി അഞ്ചിന് ജഗതി ശ്രീകുമാർ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോ ഷിച്ചു. 2012 ൽ സംഭവിച്ച കാർ അപകടത്തെ തുടർന്ന് സംസാരിക്കാൻ കഴിയാതെ, വിശ്രമ ജീവിതത്തിലാണ് അധികവും താരം. എങ്കിലും ജഗതി ഇന്നും മലയാളത്തെ മുഴുവൻ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു...
Movies
ദ്യശ്യം 3 ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്.
രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്.
"ദ്യശ്യം 3' ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
Movies
വവ്വാൽ എന്ന സിനിമയിലെ മകരന്ദ് ദേശ്പാണ്ഡെയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.
ഷഹ്മോൻ ബി. പറേലിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിംഗ് , ലെവിൻ സൈമൺ, മുത്തു കുമാർ, ലക്ഷ്മി ചപോർക്കർ, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, പ്രവീൺ ടി ജെ, മെറിൻ ജോസ്, ഗോകുലൻ, മൻരാജ്, ജോജി കെ. ജോൺ, ഷഫീഖ് , ജയശങ്കർ കരിമുട്ടം, ശ്രീജിത്ത് രവി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ഓൺഡിമാൻഡ്സിന്റെ ബാനറിൽ ഷാമോൻ പി.ബി. നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.
ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പിബിഎസ്, സുധാംശു, റീ റെക്കോർഡിംഗ് മിക്സർ – ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ – ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി – അഭിലാഷ് കൊച്ചി, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് – ആഷിഖ് ദിൽജിത്ത്, പിആർഒ – എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആൻഡ് സോർ, ഡിസൈൻ – കോളിൻസ് ലിയോഫിൽ.
Movies
അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി.
റിയാസ് ഖാന്, ദേവന്, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പില്‍ അശോകന്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്റഫ് ഗുരുക്കള്‍, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ, ലിഷോയ്, ദീപക് ധര്‍മടം ,ഭദ്ര, അംബിക മോഹന്‍, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, പാര്‍വണ തുടങ്ങിയവർ അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വഹിക്കുന്നു. നിര്‍മാതാവ് സുധീര്‍ സി.ബി തന്നെ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര, രാഹുൽ പണിക്കർ എന്നിവര്‍ സംഗീതം പകരുന്നു.
ശ്രീനിവാസ്, എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷറഫു കരൂപ്പടന്ന, കല- ഷിബു അടിമാലി, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്‍- നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ, സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്ട്രോളര്- ബാബു ശ്രീധര്‍, രമേഷ്, ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഇനിയും ഉടൻ പ്രദർശനത്തിനെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.
Movies
ചലചിത്ര സംവിധായകൻ പി.എം. ബെന്നി (94) അന്തരിച്ചു. 1977-ൽ ശ്രീവിദ്യ, എം.ജി. സോമൻ, റാണി ചന്ദ്ര, സുധീർ, കെപിഎസി സണ്ണി എന്നിവർ അഭിനയിച്ച മുഹൂർത്തങ്ങൾ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ. കരുണാണ് ഈ ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. ചലച്ചിത്ര സംവിധായകനും വിഖ്യാത ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ ഭാര്യാസഹോദരനായ പി.എം. ബെന്നി, വിൻസെന്റ് മാഷിന്റെ ധാരാളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
തുലാഭാരം എന്ന സിനിമയിലെ "കാറ്റടിച്ചു കൊടും കാറ്റടിച്ചു' എന്ന ഗാനരംഗത്ത് അദ്ദേഹം മത്സ്യത്തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്.
Movies
2025 കല്യാണിയുടെ വർഷമായിരുന്നെങ്കിൽ 2026 നിവിൻ പോളി കീഴടക്കുമെന്നാണ് ചലച്ചിത്ര ലോകത്തുനിന്നുള്ള റിപ്പോർട്ട്. യൂത്ത്സ്റ്റാർ നിവിന്‍ പോളി ആദ്യമായി 100 കോടി ക്ലബില്‍ പ്രവേശിച്ചിരിക്കുകയാണ്. അഖില്‍ സത്യന്റെ സംവിധാനത്തിലൊരുങ്ങിയ ഹൊറര്‍ കോമഡി ചിത്രം 10 ദിവസം കൊണ്ടാണ് 101 കോടിയിലേറെ ആഗോള കളക്ഷന്‍ നേടിയത്.
നിവിന്‍ പോളിയുടെ കരിയറില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായി മാറി "സര്‍വം മായ'. പത്താം ദിവസം നൂറു കോടി പിന്നിട്ട സര്‍വം മായ, ആഴ്ചകള്‍ക്കുള്ളില്‍ ലോകയുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ഓൺലൈൻ ബുക്കിംഗ് സൂചിപ്പിക്കുന്നത്.
ചിത്രം ആഗോള തലത്തില്‍ 8.25 കോടിയാണ് ആദ്യദിനം നേടിയത്. ആഴ്ചാവസാനം 45.25 കോടി നേടി. വെള്ളിയാഴ്ച 11 കോടിയുമായി രണ്ടാം ആഴ്ചയിലേക്ക് കടന്നു. രണ്ടാം ശനിയാഴ്ച ഏകദേശം 11 കോടി നേടിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം വന്‍ തിരക്കാണ് 11 ദിവസത്തിലും കാണാനാകുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 101.85 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍. ചരിത്രത്തിലാദ്യമായി, 100 കോടി ക്ലബിലെത്തുന്ന മലയാളത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ ചിത്രമായി സര്‍വം മായ. വെറും 10 ദിവസംകൊണ്ടാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്.
സര്‍വം മായയുടെ ദിവസം തിരിച്ചുള്ള ബോക്സ് ഓഫീസ് കണക്ക്
1 - 8.25 കോടി
2 - 10.75
3 - 13.25
4 - 13.00
5 - 7.85
6 - 8.00
7 - 6.75
8 - 11.00
9 - 11.00
10 - 12.00
ആകെ 101.85 കോടി.
2025 മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായിരുന്നെങ്കില്‍ 2026 അതിലും വലിയ ഹിറ്റ് സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 3 റിലീസിനുമുമ്പുതന്നെ 300 കോടി രൂപയുടെ നേട്ടം കൈവരിച്ചു കഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന പേട്രിയറ്റ് എന്ന സിനിമയും ആഗോള ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ.
Kerala
ആലപ്പുഴ: ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. വീണ് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായിരുന്നു.
ഇതേ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. ആലപ്പുഴ പുന്നപ്ര സ്വദേശിയായ അപ്പച്ചൻ ഉദയ സ്റ്റുഡിയോ 1965ൽ നിർമിച്ച ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷത്തിലൂടെ ശ്രദ്ധനേടി. അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ അടൂരിന്റെ തുടർന്നുള്ള ചിത്രങ്ങളിലും അഭിനയിച്ചു.
വില്ലൻ കഥാപാത്രങ്ങളിലും ക്യാരക്ടർ റോളുകളിലും മികവ് പുലർത്തിയിരുന്ന അപ്പച്ചൻ മലയാളത്തിലെ മിക്ക സൂപ്പർതാര ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. കന്യാകുമാരി, പിച്ചിപ്പൂ, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Movies
ശക്തമായ പ്രമേയങ്ങളും പുതിയ തിരക്കഥകളും കൊണ്ട് മലയാളസിനിമയെ ഇന്ത്യൻ ആസ്വാദകരിലേയ്ക്ക് എത്തിച്ച വർഷമായിരുന്നു 2025. എന്നാൽ മലയാളത്തിലിറങ്ങിയ 185ൽ 150 ചിത്രങ്ങളും പരാജയമായിരുന്നുവെന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ കണക്ക്.
മലയാള സിനിമയ്ക്ക് ഏറെ നഷ്ടം സംഭവിച്ച ഒരു വര്‍ഷമാണ് കടന്നു പോയതെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസും പറഞ്ഞു. 530 കോടിയുടെ നഷ്ടം സംഭവിച്ച വര്‍ഷമാണിതെന്ന് ഫിലിം ചേംബര്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രസ്താവനയില്‍ പറഞ്ഞ കണക്ക് മലയാള സിനിമകളുടെ തിയേറ്റര്‍ കളക്ഷനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് അനില്‍ തോമസ് ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഒൻപത് സൂപ്പര്‍ ഹിറ്റുകളും 16 ഹിറ്റുകളുമടക്കം ആകെ 35 സിനിമകള്‍ക്ക് മാത്രമാണ് മുടക്കുമുതല്‍ തിരിച്ച് കിട്ടിയിട്ടുള്ളുവെന്ന് പറഞ്ഞ അനിൽ സിനിമകളുടെ പേരുവിവരങ്ങൾ വ്യക്തമാക്കിയില്ല. അത് പുറത്തുവിടേണ്ടത് നിര്‍മാതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയിച്ച സിനിമകളുടെ പേര് പുറത്തുവിടേണ്ടത് നിര്‍മാതാക്കളാണ്. ഈ സിനിമ ഇത്ര കളക്ഷന്‍ നേടി എന്ന് പോയിന്റ് ചെയ്തല്ല, ഒരു അവലോകനമായാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങളുടെ കണക്ക് പ്രകാരം 35 ഓളം പടങ്ങള്‍ ലാഭമായിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ഏതാണ് എന്നൊന്നും അറിയില്ല. 35 ഓളം പടങ്ങള്‍ക്ക് മാത്രമാണ് മുടക്കുമുതല്‍ തിരിച്ചു കിട്ടിയത്. 150 ഓളം പടങ്ങള്‍ക്ക് നഷ്ടം സംഭവിച്ചു.
എട്ട് റീ റിലീസുകളില്‍ ലാഭം നേടിയത് ഛോട്ടാ മുംബൈ, വടക്കന്‍ വീരഗാഥ, രാവണപ്രഭു എന്നീ സിനിമകളാണ്. അതേസമയം, 360 കോടിയാണ് ഈ വര്‍ഷത്തെ നഷ്ടം എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്തുവിട്ട വിവരം ഒരു ഉദ്ദേശകണക്ക് മാത്രമായിരുന്നു. അനിൽ തോമസിന്റെ വാക്കുകൾ ഇങ്ങനെ.
ഫിലിം ചേംബര്‍ പുറത്തുവിട്ട കുറിപ്പിന്റെ പൂർണരൂപം
185-ഓളം പുതിയ ചിത്രങ്ങളാണ് 2025-ൽ തിയറ്ററില്‍ റിലീസ് ചെയ്തത്. ഈ സിനിമകള്‍ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവര്‍ഷത്തില്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതല്‍മുടക്ക് 860 കോടി രൂപയോളം വരും. അതില്‍ ഒന്‍പത് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങള്‍ ഹിറ്റ് എന്ന ഗണത്തിലും, തിയറ്റര്‍ വരുമാനംലഭിച്ചകണക്കുകള്പ്രകാരം വിലയിരുത്താം.
കൂടാതെ തിയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങള്‍ കൂടി മുടക്ക് മുതല്‍ തിരികെ ലഭിച്ചതായി കണക്കാക്കാം. 150-ഓളം ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതല്‍ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ചലച്ചിത്ര വ്യവസായത്തിന് 530 കോടി നഷ്ടം സംഭവിച്ച വര്‍ഷമാണ് 2025.
2025- ല്‍ റീ റിലീസ് ചിത്രങ്ങള്‍ ട്രെന്‍ഡ് ആയെങ്കിലും എട്ട് പഴയ മലയാള ചിത്രങ്ങള്‍ റീ റീലീസ് ചെയ്തതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചത്.
2025-നെ സംബന്ധിച്ച് ഇന്‍ഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിന്റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്തമായ പ്രമേയങ്ങളാണ് പ്രേക്ഷകര്‍ക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട്. 2026 സംബന്ധിച്ചിടത്തോളം ഒരുപിടി മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ.
Leader Page
കഴിഞ്ഞ കാൽനൂറ്റാണ്ട് മലയാളസിനിമയെ സംബന്ധിച്ച് പൊളിച്ചെഴുത്തിന്റേതായിരുന്നു. എല്ലാ അർഥത്തിലും സമൂലമായ പരിവർത്തനത്തിലൂടെയാണ് നമ്മുടെ സിനിമ കടന്നുപോയത്. കാലം മാറിയപ്പോൾ കഥ മാത്രമല്ല സിനിമയുടെ സമസ്തമേഖലകളിലും മാറ്റം ദൃശ്യമായി.
കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കൾ, സംഗീതം, നിർമാണം, തീയറ്റർ വ്യവസായം, ടെക്നോളജി തുടങ്ങിയ എല്ലാ മേഖലകളിലും ഉണ്ടായത് വിപ്ലവകരമായ മാറ്റങ്ങൾ. ജയരാജ് സംവിധാനം ചെയ്ത മില്ലെനിയം സ്റ്റാർസ് ആണ് ഈ നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഏറ്റവും ഒടുവിൽ നിവിൻ പോളി- അജു വർഗീസ് ടീമിന്റെ സർവം മായയും. ഇതിനിടയിലുള്ള 25 വർഷങ്ങളിലെ മാറ്റങ്ങൾ ചലച്ചിത്ര വിദ്യാർഥികളെയും സിനിമാപ്രേമികളെയുമെല്ലാം ഒരുപോലെ അന്പരപ്പിക്കുന്നതാണ്.
തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാളസിനിമ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. സൂപ്പർതാരചിത്രങ്ങൾ പോലും ഫ്ലോപ് ആകുന്ന അവസ്ഥ. തീയറ്റുകൾ ഒന്നൊന്നായി പൂട്ടുന്ന കാലം. ഷക്കീല എന്ന മാദകനടിയുടെ ഗ്ലാമർ സിനിമകൾ മാത്രം ബോക്സോഫീസിൽ വിജയിച്ച ഈ കാലത്തിൽനിന്ന് രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങൾ പിന്നിട്ടപ്പോൾ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഷക്കീല തരംഗം പെട്ടെന്ന് അസ്തമിച്ചു. പുതിയ ചെറുപ്പക്കാർ സിനിമയുടെ പുത്തൻ ട്രെൻഡുകളുമായി രംഗത്തുവരാൻ തുടങ്ങി. അതോടെ പ്രതിസന്ധിയിൽനിന്ന് ഉണർന്ന് സിനിമ പുതിയ മേഖലകളിലൂടെ സഞ്ചരിച്ചു തുടങ്ങി.
മാറ്റത്തിന്റെ വിത്തുകൾ
തൊണ്ണൂറുകളുടെ ഹാങ്ഓവറിലായിരുന്നു രണ്ടായിരത്തിന്റെ തുടക്കത്തിൽ മലയാളസിനിമ. ജയരാജ് സംവിധാനം ചെയ്ത് 2004ൽ എത്തിയ ഫോർ ദ പീപ്പിളാണ് മാറ്റത്തിന്റെ തുടക്കമിട്ടതെന്നു പറയാം. പുതുമുഖങ്ങളെ പരീക്ഷിച്ച് വ്യത്യസ്തമായൊരു കഥാതന്തുവുമായി വന്ന ഫോർ ദ പീപ്പിൾ വൻ വിജയമായി.
അതുവരെ താരസമവാക്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച സിനിമാക്കാർ പുതിയ വഴികൾ തേടാൻ തുടങ്ങി. ഗാനരചനയിലും സംഗീതത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും ഈ ചിത്രത്തിനു കഴിഞ്ഞു. ജാസി ഗിഫ്റ്റ് പാടിയ ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ... എന്ന ഗാനം ഇപ്പോഴത്തെ സിനിമാ റാപ്പ് സംഗീതത്തിന് തുടക്കമിടുകയായിരുന്നു.
2010നു ശേഷം
2011ൽ എത്തിയ സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്. എഴുത്തിന്റെ രീതി, ആഖ്യാനം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയില്ലെല്ലാം പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിച്ച ചിത്രമായിരുന്നു സോൾട്ട് ആൻഡ് പെപ്പർ. ആഷിക് അബു എന്ന യുവസംവിധായകനാണ് ഈ ചിത്രമൊരുക്കിയത്. തുടർന്നു വന്ന ചാപ്പാകുരിശ്, ട്രാഫിക്, പ്രേമം, ഉസ്താദ് ഹോട്ടൽ, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങൾ ന്യൂവേവ് സിനിമകൾക്ക് ശക്തി പകർന്നു. ഇതോടെ ന്യൂജനറേഷൻ സിനിമകൾ എന്ന വിളിപ്പേരും ഇത്തരം സിനിമകൾക്കുണ്ടായി.
തിരക്കഥയിലെ വിപ്ലവം
നാടകീയത ലവലേശമില്ലാതെ പൂർണമായും മണ്ണിലേക്ക് ഇറങ്ങിവന്ന തിരക്കഥകൾ. തിരക്കഥാരചനയിലെ അടിസ്ഥാന സ്വഭാവങ്ങൾക്ക് മാറ്റമുണ്ടായിട്ടില്ല. പ്രേക്ഷകന് ആകാംക്ഷ വളർത്തുന്ന രീതിയിൽ തന്നെയാണ് അന്നും ഇന്നും കഥ പറയുന്നത്. എന്നാൽ വിഷ്വലുകളുടെ കാര്യത്തിൽ ഏറെ മാറ്റങ്ങൾ വന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ സംഭാഷണങ്ങളെ കൂടുതൽ ആശ്രയിക്കാതെയായി. കഥ പറച്ചിലിൽ ദൃശ്യഭാഷയ്ക്ക് കൂടുതൽ പ്രാമുഖ്യം വന്നു. ആലങ്കാരികത തീരെയില്ലാത്ത സംഭാഷണങ്ങളും നാടൻ ശൈലികളും പ്രത്യേകതകളായി.
‘ജെൻഡർ പൊളിറ്റിക്സ്’, ‘പൊളിറ്റിക്കൽ കറക്ട്നസ്’ തുടങ്ങിയ പദങ്ങൾ സിനിമയിലും കടന്നുവന്നു. സ്ത്രീവിരുദ്ധത പറഞ്ഞ് കൈയടി നേടുന്ന നായക കഥാപാത്രങ്ങളൊക്കെ അപ്രത്യക്ഷമായി. ജാതി, നിറം, ലിംഗം, രൂപം തുടങ്ങിയവ പണ്ട് സിനിമയിൽ തമാശയും ആക്ഷേപവും സൃഷ്ടിച്ചിരുന്നെങ്കിൽ ഇന്ന് അതെല്ലാം പൊളിറ്റിക്കൽ കറക്ട്നസിന്റെ പരിധിയിലായി. വള്ളുവനാട്ടിൽനിന്ന് സിനിമയിലെ കഥാപാത്രങ്ങൾ കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും പറിച്ചുനട്ടപ്പെട്ടു. ഓരോ പ്രദേശത്തിന്റെയും ഭാഷകൾ സിനിമ സംസാരിച്ചു തുടങ്ങി. ദളിത്, സ്ത്രീപക്ഷ സിനിമകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു.
പുത്തൻ താരോദയങ്ങൾ
മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം, ദിലീപ് തുടങ്ങിയവരിലൂടെ ഭ്രമണം ചെയ്ത മലയാളസിനിമയിൽ ഒട്ടേറെ പു
Movies
2025 നിവിൻ പോളിയുടെ നിശബ്ദവർഷമാണ് എന്നു പറയാം. ഈ വർഷത്തെ ആദ്യ സിനിമ വ്യാഴാഴ്ച റിലീസ് ആകുകയാണ് സർവം മായ. അഖിൽ സത്യൻ ആണ് സംവിധാനം.
അതേസമയം, 2025 നിവിൻ പോളിയുടെ ആദ്യ വെബ്സീരിസിനും സാക്ഷിയായി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്ന ഫാർമ- വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.
വിവിധ ഭാഷകളിൽ ഫാർമ കാണാം. നിവിന്‍ പോളിയുടെ ആദ്യ ഒടിടി പരമ്പര സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ രംഗത്തെ പിന്നാമ്പുറക്കഥകളാണ് ഫാര്‍മയുടെ ഇതിവൃത്തം.
മലയാളപ്രേക്ഷകര്‍ക്ക് ആദ്യമായാണ് ഒരു മെഡിക്കല്‍ ത്രില്ലര്‍ പരമ്പര. പി.ആര്. അരുണ്‍ സംവിധാനം ചെയ്ത പരമ്പരയെക്കുറിച്ച് വലിയ പ്രതികരണങ്ങളാണു ലഭിക്കുന്നത്. മെഡിക്കല്‍ രംഗത്തു ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിവിൻ പറഞ്ഞത്
ഞാന്‍ മുമ്പ് വെബ്സീരീസ് ചെയ്തിട്ടില്ല. നിരവധി കഥകള്‍ കേട്ടിരുന്നു. ഫാര്‍മ-എന്ന പ്രോജക്ട് വന്നപ്പോള്‍ എനിക്കു വ്യത്യസ്തമായി തോന്നി. ഇതുവരെ പറയാത്ത കഥ. കുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്ന കഥയാണ് ഫാര്‍മ കൈകാര്യം ചെയ്യുന്നത്.
കഥ കേട്ടപ്പോള്‍, എന്റെ കുട്ടികള്‍ക്ക് ഇത് സംഭവിച്ചാലോ എന്നു തോന്നി. ഇതു വെറുമൊരു പരമ്പരയോ വിനോദമോ അല്ല, മറിച്ച് വലിയ സത്യങ്ങളുടെ തുറന്നുകാട്ടലാണ്.
എല്ലാ ക്രെഡിറ്റും സംവിധായകന് പി.ആര്. അരുണിനാണ്. കാരണം ഫാര്‍മ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹം മുമ്പ് മെഡിക്കല്‍ റെപ്രസെന്റേറ്റിവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ടായിരുന്നു, പക്ഷേ ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം ഈ കഥ തെരഞ്ഞെടുത്തത്.
മഹാമാരിയുമായുള്ള ഏറ്റുമുട്ടലിനുശേഷം, മെഡിക്കല്‍ ത്രില്ലര്‍ പ്രേക്ഷകരുമായി സംവദിക്കാന്‍ എളുപ്പമാണ്. മാധ്യമങ്ങളില്‍ കാണുന്നതുപോലെ കോവിഡ് വാക്സിനുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു വലിയ ചര്‍ച്ച നടക്കുന്നുണ്ട്.
ചിലര്‍ വാക്സിന് എടുക്കേണ്ടിയിരുന്നില്ല എന്നും നമ്മള് സ്വയം നന്നായി ശ്രദ്ധിച്ചാല്‍ മതിയായിരുന്നെന്നും പറയുന്നു. ഇതിനെക്കുറിച്ച് നിരവധി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനാല്‍, ഫാര്‍മ ശരിയായ സമയത്താണ് വന്നതെന്ന് ഞാന്‍ കരുതുന്നു. നിവിന്‍ പറഞ്ഞു.
യുവതലമുറ സംവിധായന് അഖില്‍ സത്യന്റെ ക്രിസ്മസ് റിലീസായി സര്‍വം മായ പ്രദര്‍ശനത്തിനെത്തും. ഹൊറര്‍ കോമഡി ചിത്രം വലിയ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
സര്‍വം മായ ഒരു പുതിയ ശ്രമമാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും നിവിന്‍ പറഞ്ഞു. 2026ല്‍ നിവിന്‍ പോളിക്ക് ആറു സിനിമകളാണുള്ളത്. ചിത്രീകരണത്തിരക്കുകളിലാണ് താരമിപ്പോൾ.
Movies
സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ഹിറ്റുകളും ഇടംപിടിച്ച വർഷമായിരുന്നു മലയാളസിനിമയ്ക്ക് 2025. തിയറ്ററുകളിൽ റിക്കാർഡ് കളക്ഷനിട്ട ചിത്രങ്ങളുണ്ടായിട്ടും മലയാളസിനിമയ്ക്ക് വന്നത് 360 കോടിയുടെ നഷ്ടമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രഥമിക കണക്ക്.
183 ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്തത്. ഇതിൽ ആറു ചിത്രങ്ങൾ ഇനി ഇറങ്ങാനുള്ളതാണ്. മോഹൻലാൽ ചിത്രം വൃഷഭ, നിവിൻപോളി ചിത്രം സർവം മായ, ഷെയ്ൻ നിഗം ചിത്രം ഹാൽ, ഉണ്ണി മുകുന്ദൻ ചിത്രം മിണ്ടിയും പറഞ്ഞും നരേയ്ൻ നായകനാകുന്ന ആഘോഷം തുടങ്ങി ആറു സിനിമകൾ കൂടി ഇറങ്ങുമ്പോൾ 189 ചിത്രങ്ങളാകും ഈവർഷം ഇറങ്ങിയ പട്ടികയിൽ ഉൾപ്പെടുക.
ഇതിൽ ഒൻപതെണ്ണം സൂപ്പർ ഹിറ്റുകളും ആറെണ്ണം ഹിറ്റുകളും ആയിട്ടുണ്ട്.
ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫിസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം, കളങ്കാവൽ എന്നിവയാണ് സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടിയത്.
എക്കോ, പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊൻമാൻ, പടക്കളം, ബ്രോമാൻസ് എന്നിവയാണ് ഹിറ്റുകൾ സമ്മാനിച്ച ചിത്രങ്ങൾ.
അതേസമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളാണെന്നും ഫിലിം ചേംബര്‍ ആരോപിക്കുന്നു.
ഈ വർഷം ഇതുവരെ റിലീസായ ചിത്രങ്ങളിൽ ഏറിയ പങ്കും തിയറ്ററുകളിൽ പരാജയപ്പെട്ടെന്നും അങ്ങനെ പ്രതിസന്ധിയുള്ള മേഖലയിൽ സർക്കാർ അവഗണന സ്ഥിതി ഗുരുതരമാക്കുന്നുവെന്നുമാണ് ചേംബർ നിലപാട്.
GSTക്ക് പുറമേയുള്ള വിനോദ നികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തത് സിനിമ മേഖലയോടുള്ള കടുത്ത അവഗണനയാണെന്ന് ചേംബർ വിലയിരുത്തി.
Movies
ശ്രീനിവാസൻ മരിക്കുന്നതിന്റെ തലേദിവസം ധ്യാൻ ശ്രീനിവാസൻ തൃശൂരിൽ ഒരു സ്കൂൾ വാർഷികത്തിലായിരുന്നു. രാത്രി നടന്ന വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു താരം. ആ പ്രസംഗത്തിൽ ധ്യാൻ ഏറ്റവും കൂടുതൽ സംസാരിച്ചത് തന്റെ പിതാവിനെക്കുറിച്ചായിരുന്നു എന്നതായിരുന്നു അതിലെ യാദൃശ്ചികത.
തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം തന്റെ അച്ഛനാണ് എന്നാണ് പഴുവിൽ ഗോകുലം പബ്ലിക് സ്കൂൾ വാർഷികാഘോഷത്തിൽ ധ്യാൻ പറഞ്ഞത്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ നൽകിയ വ്യക്തി അച്ഛനാണെന്നും അദ്ദേഹത്തിന്റെജീവിതയാത്ര അതിശയിപ്പിക്കുന്നതാണെന്നും ധ്യാൻ വേദിയിൽ പറഞ്ഞിരുന്നു.
എന്നാൽ ആ വാക്കുകൾ പറഞ്ഞതിന് തൊട്ടുപിന്നാലെ അച്ഛൻ ഈ ലോകത്തോട് വിടപറയുമെന്ന് ധ്യാൻ കരുതിയിരുന്നില്ല. അച്ഛന്റെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ ധ്യാനിന്റെ കണ്ട് മലയാളികളുടെ ഉള്ളുലഞ്ഞു.
ഒരാളുടെ ഓട്ടോബയോഗ്രഫിയാണ്, അതിൽ കുറച്ചു സാധനങ്ങളൊക്കെ ഞാൻ വായിച്ചു. നിനക്ക് പ്രചോദനം കിട്ടുവാനുള്ളത്, നമുക്ക് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വേണ്ടത് പ്രചോദനമാണ്. ഞാൻ അത് വായിച്ചപ്പോൾ കുറച്ച് മോട്ടിവേറ്റഡ് ആയി.
നമുക്ക് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് പ്രചോദനം കിട്ടും. പക്ഷെ നമുക്ക് ഏറ്റവും കൂടുതൽ പ്രചോദനം കിട്ടുന്നത് നമ്മുടെ ചുറ്റുമുള്ള ആൾക്കാരിൽ നിന്നോ നമ്മൾ കണ്ട മനുഷ്യന്മാരിൽ നിന്നോ ഒക്കെ ആയിരിക്കും. എനിക്ക് ഏറ്റവും കൂടുതൽ ഇൻസ്പിരേഷൻ കിട്ടിയത് എന്റെ അച്ഛനിൽ നിന്നാണ്. എന്റെ അച്ഛൻ പറഞ്ഞ കഥകളിൽ അദ്ദേഹം ജീവിച്ച ജീവിതമാണ്.
മലബാറിലെ തലശേരി പോലെയുള്ള സ്ഥലത്തുനിന്ന് ചെന്നൈയിൽ വന്ന്, സിനിമയിൽ വന്ന്, അവിടെ ഒരു രീതിയിലും രക്ഷപെടില്ല എന്ന് മനസിലായി അഭിനയിക്കാൻ വന്ന ഒരാളാണ്. അവിടെ നിന്ന് അദ്ദേഹത്തിന്റെ ഒരു സഞ്ചാരമുണ്ട്, അത് വളരെ വലുതാണ്.
അദ്ദേഹത്തിന് ഒരു പ്രിവിലേജും ഉണ്ടായിരുന്നില്ല. എനിക്ക് എല്ലാ പ്രിവിലേജുകളും ഉണ്ട്, ഞാൻ ശ്രീനിവാസന്റെ മകനാണ്, നെപ്പോ കിഡ് ആണ്. പക്ഷെ ഇതൊന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ യാത്ര എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്.
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ പഠിക്കാനായി ചെന്നൈയിലേക്ക് വന്നപ്പോൾ, അച്ഛൻ സ്ഥിരമായി ചെന്നൈയിൽ മീറ്റിംഗുകൾക്കും പ്രോഗ്രാമുകൾക്കുമൊക്കെ പോയിരുന്നത് എപ്പോഴും ഒരു ഹോട്ടലിലാണ്. അശോക് നഗറിലെ ഗോകുലം എന്ന ഹോട്ടൽ. ഈ ഹോട്ടൽ ആരുടെയാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല.
കോടമ്പാക്കത്ത് ബ്രിഡ്ജ് കയറുന്ന സമയത്ത് വലിയ അക്ഷരത്തിൽ സൈഡിൽ എഴുതി വച്ചിട്ടുണ്ട് ശ്രീ ഗോകുലം ചിറ്റ്സ്. അച്ഛൻ ഇടയ്ക്കിടെ ഈ ഹോട്ടലിൽ പോകുന്ന സമയത്ത് ഞാൻ ആദ്യമായി അച്ഛന്റെ വായിൽ നിന്ന് ഗോകുലം ഗോപാലൻ എന്ന പേര് കേട്ടു. അച്ഛൻ അന്ന് പറഞ്ഞു ഇദ്ദേഹം നമ്മുടെ നാട്ടുകാരനാണ്, വടകരക്കാരനാണ് എന്ന്. ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Movies
ജീവിതത്തില്‍ എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിച്ച ശ്രീനിവാസന് അവസാന കുറിപ്പ് എഴുതി സംവിധായകന് സത്യന് അന്തിക്കാട്. മക്കളുടെ അഭ്യര്‍ഥനപ്രകാരമാണു ശ്രീനിവാസന്റെ ചിതയില്‍ “എന്നും എല്ലാവര്ക്കും നന്മകള് മാത്രം വരട്ടെ’’ എന്ന കുറിപ്പ് സത്യന് അന്തിക്കാട് വച്ചത്.
സിനിമയില്‍ തനിക്കു ശക്തിയായിരുന്ന സുഹൃത്തിന്റെ വിയോഗത്തില്‍ വിങ്ങിനിന്ന സത്യന് അന്തിക്കാടിനോട് ശ്രീനിവാസന്റെ ഇളയ മകന് ധ്യാന്‍, അച്ഛന് അവസാനമായി ഒരു കുറിപ്പെഴുതാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ധ്യാനിന്റെ ആഗ്രഹം സഹോദരൻ വിനീത് ശ്രീനിവാസനും അംഗീകരിച്ചതോടെ ശ്രീനിവാസന്റെ മുറിയിൽനിന്നും എടുത്ത കടലാസില്‍ സത്യന് “എന്നും എല്ലാര്ക്കും നന്മകള് മാത്രം വരട്ടെ” എന്ന കുറിപ്പെഴുതി.
മൃതദേഹത്തിനൊപ്പം ചിതയില്‍ ആ സന്ദേശവും പേനയും വച്ചാണ് തീ കൊളുത്തിയത്. ശ്രീനിവാസന്റെ മനസാണ് താന്‍ കടലാസില്‍ എഴുതിയതെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.
തന്റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനിവാസനിലൂടെയാണെന്ന് അനുശോചനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ ശ്രീനിവാസന് എഴുതാത്ത തിരക്കഥകളും അദ്ദേഹവുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്ട്രീയം പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന് ആലോചിച്ചിരുന്നു. നടന് കൂടിയായതിനാല്‍ ശ്രീനിവാസനിലെ എഴുത്തുകാരനെ നാം വേണ്ടവിധം ആഘോഷിച്ചിട്ടില്ല.
ശ്രീനിവാസനെ കൂടുതല്‍ വായിക്കാനും തിരിച്ചറിയാനും പോകുന്നതേയുള്ളൂവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോാള് സത്യന് അന്തിക്കാട് കണ്ടനാട്ടിലെ ശ്രീനിയുടെ വീട്ടിലെത്തുമായിരുന്നു.
Kerala
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ദീർഘകാലമായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ.
ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
ശ്രീനിവാസനെപ്പോലെയൊരു സ്ക്രിപ്റ്റ് റൈറ്റർ ഇനി സിനിമാരംഗത്ത് ഉണ്ടാവുമോ എന്ന് സംശയിച്ചു പോകുന്നു. നിർമാതാവ്, സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, നടൻ ഇങ്ങനെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം.
എങ്കിലും ഞാൻ അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്നത് ഏറ്റവും മികച്ച കഥ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലയിലാണ്. ഇത്തരത്തിൽ അമ്പതോളം സിനിമകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. നാടോടിക്കാറ്റും പട്ടണപ്രവേശവും സന്ദേശവും അഴകിയ രാവണനും വരവേല്പും കഥ പറയുമ്പോഴും ഉദയനാണു താരവും മലയാള സിനിമാ പ്രേക്ഷകർ എങ്ങനെയാണു മറക്കുക.
അദ്ദേഹത്തിന്റെ ഏതു സിനിമ നോക്കിയാലും ആ വിഭാഗത്തിലെ ഏറ്റവും മികച്ചതുതന്നെയായിരുന്നു. അതിൽ പലതും ഹോളിവുഡിനെ വെല്ലുന്നതുമായിരുന്നു. സിനിമ ഇറങ്ങിയ സമയത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ അദ്ദേഹത്തിന്റെ സിനിമകൾ വലിയ സാമ്പത്തിക വിജയം മാത്രമല്ല, സാമൂഹ്യ വിജയം കൂടി നേടിയിരുന്നു.
സിനിമാലോകത്തിനപ്പുറത്ത് ശ്രീനിവാസന് മറ്റൊരു ലോകം കൂടിയുണ്ടായിരുന്നു. അഴിമതിവിരുദ്ധ പോരാട്ടത്തിനായി അദ്ദേഹം മുന്നോട്ടുവന്നു. അതിനായി അദ്ദേഹം എറണാകുളത്തു സംഘടിപ്പിച്ച രണ്ടു മീറ്റിംഗുകളിൽ പങ്കെടുത്തയാളാണ് ഞാൻ. എന്തുകൊണ്ടോ അദ്ദേഹം എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്നു. ""നഗരവാരിധി നടുവിൽ ഞാൻ’’എന്ന സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു.
സിനിമാ സംവിധാനം പഠിക്കാൻ അതിയായി ആഗ്രഹിച്ച് ആരുടെയടുത്തുപോകുമെന്ന് ആശങ്കപ്പെട്ടിരുന്ന ഞാൻ അദ്ദേഹത്തിനോട് അഭിപ്രായമാരാഞ്ഞപ്പോൾ പറഞ്ഞത്; ആരെയെങ്കിലും സമീപി ക്കുന്നതുകൊണ്ടു കാര്യമില്ലെന്നും കുറച്ചു സമയം തരണമെന്നും ഞാൻ ശരിയാക്കിത്തരാമെന്നുമാണ്. 2022- 23 ൽ എന്നെ വിളിച്ചിട്ടു പറഞ്ഞു;""സത്യൻ അന്തിക്കാട് മകൾ എന്ന പുതിയ സിനിമ ആരംഭിക്കുകയാണ്. അദ്ദേഹം താങ്കൾക്കു സിനിമ പഠിക്കാൻ വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു തരുന്നതാണ് എന്നാണ്. അതുപോലെതന്നെ എല്ലാം നടന്നു. ഒരു മാസം ഞാൻ ആ സിനിമ സൈറ്റിൽ ഉണ്ടായിരുന്നു. ശ്രീനിവാസന്റെ സഹായംകൊണ്ടുമാത്രമാണ് അതു സാധ്യമായത് എന്ന് ഞാൻ സ്മരിക്കുന്നു.
രചനയുടെ കാര്യം പറഞ്ഞാൽ പരമ്പരാഗത രീതിയിലുള്ള രചനയായിരുന്നില്ല അദ്ദേഹത്തിന്റേതെന്നു നിസംശയം പറയാം. "മകൾ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ സത്യൻ അന്തിക്കാടു പറഞ്ഞ ഒരു കാര്യത്തിൽ നിന്നത് എനിക്കു ബോധ്യം വന്നതാണ്."നാടോടിക്കാറ്റിന്റെയും "പട്ടണപ്രവേശ’ത്തിന്റെയും ഷൂട്ടിംഗ് നടക്കുമ്പോൾ നേരത്തെ തയാറാക്കിവച്ചിരുന്ന തിരക്കഥയും സംഭാഷണവുമൊന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് സ്ഥലത്ത് രാവിലെ എത്തുന്ന എന്നോട് ഇന്നെന്തൊക്കെയാണ് ചെയ്യുന്നതെന്നു ചോദിക്കുകയും ഞാനിപ്പോൾ വരാമെന്നു പറഞ്ഞ് ഏതെങ്കിലും ഒരു ഭാഗത്തു ചെന്നിരുന്ന് ആ ദിവസത്തെ സീനുകൾക്ക് ആവശ്യമായ സംഭാഷണം എഴുതി നല്‍കുകയായിരുന്നു പതിവ്. അതായിരുന്നു ശ്രീനിവാസൻ! കഥയും തിരക്കഥയും സംഭാഷണവും നിമിഷങ്ങൾകൊണ്ട് തീർക്കാൻ കഴിയുന്ന ഒരാൾ!
ശ്രീനിവാസൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നമുക്ക് മറ്റൊരാളെ സങ്കല്പിക്കാനാവില്ല. "ഉദയനാണു താരം'എന്ന സിനിമ മാത്രമെടുക്കൂ. തമിഴിൽ റീമേക്കു ചെയ്യാൻ ശ്രമിച്ചിട്ട് ശ്രീനിവാസന്റെ റോൾ ചെയ്യാൻ ഒരാളെക്കിട്ടാതെ വർഷങ്ങൾ നീണ്ടുപോയി എന്നതു ചരിത്രമാണ്. ഒടുവിൽ രജനീകാന്തിനൊപ്പം ശ്രീനിവാസൻതന്നെ ആ റോൾ ചെയ്തു. പകരം വയ്ക്കാനില്ലാത്ത നടനായി മാറിയ അദ്ദേഹവും സൃഷ്ടികളും എന്നും നല്ല ഓർമകളായി മലയാളിയുടെ മനസിലുണ്ടാകും! അങ്ങനെയാണ് ശ്രീനിവാസൻ ചരിത്രമായി മാറുന്നത്!
Kerala
ചെന്നൈയിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം നടൻ ശ്രീനിവാസന്റെ പ്രതിഭയെ മിനുക്കിയെടുത്ത കാലം കൂടിയാണ്. ഇതിനെക്കുറിച്ചു ശ്രീനിവാസൻ പറഞ്ഞിരുന്നത് ഇങ്ങനെ: അഭിനയം പഠിക്കണം എന്നതിനെക്കാൾ അഭിനയം എങ്ങനെ പഠിപ്പിക്കാം എന്നറിയാനാണ് ആഗ്രഹിച്ചത്.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന ആലോചനയുടെ ഭാഗമായി പൂനയിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന അമ്മാവന്റെ മകനുമായി ബന്ധപ്പെട്ടു. അതു നടന്നില്ല. ആ സമയത്താണു വീടിനടുത്തുള്ള പ്രഭാകരൻ ചെന്നൈയിൽ ഫിലിം ചേംബർ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. നാട്ടിൽ പ്രഭാകരൻ സാർ നാടകത്തിൽ അഭിനയിച്ചതെല്ലാം ഓർമയുണ്ട്. സാറിന് എന്റെ വിശദാംശങ്ങളും ആഗ്രഹങ്ങളുമടങ്ങിയ വിശദമായ കത്തയച്ചു.
എന്നാൽ, അദ്ദേഹം നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണു മറുപടി അയച്ചത്. അപ്പോൾ എന്റെ നയം വ്യക്തമാക്കിക്കൊണ്ടു തിരിച്ചു കത്തയച്ചു. അദ്ദേഹത്തിന് എന്റെ ആത്മാർഥത ബോധ്യപ്പെട്ടു. ആപ്ലിക്കേഷൻ അയയ്ക്കാൻ പറഞ്ഞു. ഫോട്ടോ വച്ചാണ് ആപ്ലിക്കേഷൻ. അദ്ദേഹത്തിന്റെ മറുപടി വന്നു. ഈ ഫോട്ടോ കണ്ടാൽ ഒരു വിധത്തിലും ഇവിടെ അഡ്മിഷൻ കിട്ടുമെന്നു തോന്നുന്നില്ല എന്നായിരുന്നു കത്തിൽ.
ഞാൻ മറുപടി അയച്ചു, സർ, പ്രേം നസീർ ഭംഗിയുള്ള ആളാണ്. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാൾക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്നു പറയുന്നതു ശരിയാണോ? അവസാനം ഞാൻ മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല
രാമു കാര്യാട്ട്, വിൻസന്റ് മാഷ്, പി. ഭാസ്കരൻ, സേതുമാധവൻ തുടങ്ങിയ പ്രഗല്ഭരാണ് ഇന്റർവ്യൂ ബോർഡിൽ. എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. പ്രഭാകരൻ സാറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലും ഇന്റർവ്യൂവിനുണ്ട്. എന്നെ അവരെല്ലാം ചേർന്ന് ഉപദേശിച്ചു.
ഞാൻ അവരോട് പറഞ്ഞു: "സിനിമയിൽ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ആളല്ല. കുറെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്റെ ലക്ഷ്യം അഭിനയം പഠിക്കുക എന്നതാണ്. ആ അറിവ് എന്റെ നാടകപ്രവർത്തനത്തിനു കൂടുതൽ ശക്തി പകരും. അതുകൊണ്ടു പഠിക്കാൻ അവസരം തരണം'.
എന്റെ സംസാരത്തിലെ ആത്മാർഥത അവർക്കു ബോധ്യപ്പെട്ടു. എന്നെ സെലക്ട് ചെയ്തു. പിറ്റേന്ന് രാമു കാര്യാട്ട് ഷൂട്ട് ചെയ്ത സ്ക്രീൻ ടെസ്റ്റിൽ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെയാണു പടിയിറങ്ങിയത്.
അവസരം തേടി രജനീകാന്ത്
സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിം ചേംബർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെംബർമാരായ സിനിമാ പ്രവർത്തകരുടെ പിന്നാലെ ചാൻസ് തേടി നിരവധിത്തവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല.
ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്. അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നു മുതൽ രജനി സ്റ്റാറാണ്. അപൂർവരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്നു രജനീകാന്ത് സൂപ്പർ സ്റ്റാറായി മാറി. ഞാനപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു.
ഒരിക്കൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഫംഗ്ഷനിൽ അതിഥിയായി രജനി വന്നു. അയാൾ ചാൻസിനായി പിറകേ നടന്ന ചേംബറിന്റെ മെംബർമാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ അഭ്യർഥിച്ചു നടന്നു. മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാൻ.
രജനിയാണെങ്കിൽ അയാളെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കൈപ്പുള്ള അനുഭവം മുൻപ് ചാൻസ് തേടി നടന്നപ്പോൾ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചത്.
പി.എ. ബക്കർ, സംഘഗാനം
ചെന്നൈയിലെ പഠനം കഴിഞ്ഞയുടൻ ഞാൻ പി.എ. ബക്കർ സാറിന്റെ മണിമുഴക്കം എന്ന സിനിമയിൽ അഭിനയിച്ചു. ഹരിയാണു നായകൻ. ചെറിയൊരു വേഷമാണു ഞാൻ ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിന്റെ സംഘഗാനം എന്ന സിനിമയിൽ നായക കഥാപാത്രം അവതരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായി പഠിച്ച ഒരാളാണ് ബക്കർ സാറിനെ അസിസ്റ്റ് ചെയ്യുന്നത്. അദ്ദേഹമാണ് സിനിമയിൽ നായകൻ ഞാനാണെന്നു പറഞ്ഞത്.
കേട്ടതും എനിക്കത്ഭുതമാണു തോന്നിയത്. എന്നെ തെരഞ്ഞെടുക്കാൻ കാരണം എന്തെന്നു ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ടു ഞാൻ ചിരിച്ചു. ഈ കഥാപാത്രത്തിനു വേണ്ട ദാരിദ്യ്രം പിടിച്ച മുഖം ശ്രീനിയുടേതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്!
Kerala
മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.
ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.
കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു.
Kerala
മലയാള സിനിമയുടെ ഏതാണ്ട് എല്ലാ തലങ്ങളിലും കൈവച്ച അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഡബ്ബിംഗ് ആർട്ടിസ്റ്റ്, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിലെല്ലാം ശ്രീനിവാസന്റെ പ്രതിഭാസ്പർശമുണ്ടായി. കാലാതീതമായ നർമങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ശ്രീനിവാസന്റെ ശൈലി. അതുകൊണ്ട് തന്നെ ഇന്നും കാഴ്ചക്കാർ പൊട്ടിച്ചിരിയോടെ ആസ്വദിക്കുന്നവയാണ് അദ്ദേഹം തിരക്കഥയും കഥയും ഒരുക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമകൾ. വലിയൊരു ജീവിത സന്ദേശം കൂടി അദ്ദേഹത്തിന്റെ പല സിനിമകളുടെയും പ്രത്യേകതകളായായിരുന്നു.
കണ്ണൂർ കൂത്തുപറമ്പ് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസന്റെ ജനനം. പിതാവ് ഉണ്ണി സ്കൂൾ അധ്യാപകനും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അമ്മ ലക്ഷ്മി വീട്ടമ്മ. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. കതിരൂർ ഗവ. സ്കൂളിൽ പഠിച്ചു. മട്ടന്നൂരിലെ പഴശിരാജ എൻ. എസ്. എസ്. കോളജിൽ കോളജ് പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.1977ൽ മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സിനിമാ അഭിനയത്തിൽ ഡിപ്ലോമ. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ച അക്കാലത്തെ വൈസ് പ്രിൻസിപ്പൽ എ. പ്രഭാകരൻ തന്നെ ശ്രീനിവാസനു തന്റെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുത്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായിരുന്നു ശ്രീനിവാസൻ. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നി സിനിമകളിൽ മമ്മൂട്ടിക്കും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനും ശബ്ദം നൽകി.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്കു കഥ എഴുതി. ഗാന്ധിനഗർ സെക്കൻഡ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയവയൊക്കെ ശ്രീനിവാസന്റെ ടച്ചിൽ മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ചിത്രങ്ങളാണ്. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനുമായ ധ്യാൻ എന്നിവർ മക്കളാണ്.
Movies
മലയാളസിനിമയെ വേറിട്ട വഴികളിലൂടെ നടത്തിയ ശ്രീനിവാസൻ. ഒറ്റവാക്കിൽ ഈ മഹാപ്രതിഭയെ അങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി.
സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിലെത്തിച്ചു.
അസാധാരണ പോരാട്ടവീര്യവും എപ്പോഴും കാണുമ്പോൾ തമാശകൾ പറഞ്ഞുള്ള ആ ചിരിയും രോഗാതുരനായപ്പോളും അദ്ദേഹത്തെ തളർത്തിയില്ല.
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്കെത്തുന്നത്. അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് അന്നത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്ശന് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി.
1991 ൽ പുറത്തിറങ്ങിയ സന്ദേശം സിനിമയുടെ രാഷ്ട്രീയം ഇന്നും കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.
Movies
നടിയെ ആക്രമിച്ച കേസും തുടര്‍ന്നുണ്ടായ വിവാദങ്ങളും മലയാള സിനിമയിലെ ജനപ്രിയ നായകന്റെ കരിയറിനെ താഴ്ത്തിക്കെട്ടുന്നതായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീല ഒഴികെ പിന്നീട് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. നടി കേസിനെ തുടര്‍ന്ന് സ്ത്രീ പ്രേക്ഷകരില്‍ പലരും ദിലീപിന്റെ സിനിമകള്‍ കാണാതായി.
ദിലീപിന്റെ സിനിമാജീവിതത്തിലെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. കമലിന്റെ സഹസംവിധായകനായിട്ടായിരുന്നു ഇയാളുടെ തുടക്കം. സഹസംവിധായകനായി കാമറയ്ക്ക് പിന്നില്‍ നിന്ന ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തിലൂടെ തന്നെയാണ് കാമറയ്ക്ക് മുന്നിലെത്തിയത്. നായക നടന് വേണ്ട മുഖസൗന്ദര്യമോ ആകാരവടിവോ ഇല്ലാതിരുന്നിട്ടും 'മാനത്തെ കൊട്ടാരം' എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി. ആ ചിത്രം ഹിറ്റായതോടെ ദിലീപിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. ത്രീ മെന്‍ ആര്‍മി, കൊക്കരക്കോ, കല്യാണ സൗഗന്ധികം എന്നിങ്ങനെ ലോ ബജറ്റ് ചിത്രങ്ങളിലൂടെ ഇയാള്‍ വിജയക്കുതിപ്പ് തുടര്‍ന്നു.
ലോഹിതദാസ് തിരക്കഥയെഴുതിയ സല്ലാപമായിരുന്നു ദിലീപിന്റെ കരിയറിലെ ടേണിംഗ് പോയിന്റ്. ഈ പുഴയും കടന്ന്, മീനത്തില്‍ താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കര്‍ തുടങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇതിനിടെ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി മഞ്ജുവാര്യരുമായി വിവാഹം. പിന്നീട് മഞ്ജു സിനിമയില്‍ നിന്നകലുകയും ദിലീപ് സിനിമയില്‍ ശക്തമാകുകയുമായിരുന്നു. നടന് എന്ന ലേബലിനപ്പുറം നിര്‍മാതാവായും തീയേറ്റര്‍ ഉടമയായും ദിലീപ് മാറി.
ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നിങ്ങനെ പരീക്ഷണ ചിത്രങ്ങള്‍ക്കും ഡേറ്റ് കൊടുത്തു. ബോക്സോഫീസില്‍ പണം വാരിയ മീശമാധവന് ദിലീപിന്റെ താരപദവി ഉയര്‍ത്തി. ഹാസ്യത്തിന്റെ മേമ്പൊടിയുമായി എത്തിയ സിഐഡി മൂസയും, വെട്ടവും, പാണ്ടിപ്പടയുമെല്ലാം കൈയടി നേടി. കഥാവശേഷനും, കല്‍ക്കട്ടാ ന്യൂസും, പെരുമഴക്കാലവും ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ഗൗരവമുള്ള വേഷങ്ങളിലെത്തി. ലയണ്‍, ഡോണ്‍ പോലെയുള്ള ചിത്രങ്ങളില്‍ ആക്ഷന്‍ റോളുകളും ചെയ്തു.
അമ്മ സംഘടനയുടെ ധനശേഖരണാര്‍ഥം മലയാള സിനിമാ താരങ്ങളെയെല്ലാം അണിനിരത്തി നിര്‍മിച്ച 20 -ട്വന്റി എന്ന ചിത്രം സിനിമാ ലോകത്തെ ദിലീപിന്റെ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതായിരുന്നു.
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നില്‍ ദിലീപിന്റെ പങ്കുണ്ടെന്ന സൂചനകളും പുറത്തു വന്നത്. അതോടെ കേസും വിവാദങ്ങളും ജയില്‍വാസവുമായി ജനപ്രിയ നായകന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ റിലീസായ രാമലീലയെ കേസിന്റെ പേരില്‍ പ്രേക്ഷകര്‍ കൈവെടിയരുതെന്ന് സംവിധായകന് അരുണ്‍ ഗോപി അഭ്യര്ഥിക്കേണ്ടിവന്നു. എന്നാല്‍ ചിത്രം ഹിറ്റായി. ദിലീപിന്റെ ഇതുവരെയുള്ള സിനിമകളുടെ കണക്കെടുത്താല്‍ അവസാനത്തെ ഹിറ്റ്.
പൊതു വേദികളില്‍ നിന്ന് ഇയാള്‍ കുറേക്കാലം അകന്നു നിന്നെങ്കിലും വീണ്ടും സിനിമയില്‍ അഭിനയിച്ചു തുടങ്ങി. സിനിമകള്‍ ഇറങ്ങിയെങ്കിലും സ്ഥിരം പ്രേക്ഷകരെ അയാളെ കൈവിട്ടു. കമ്മാരസംഭവം, ജാക്ക് ആന്‍ഡ് ഡാനിയേല്‍, മൈ സാന്റ, കേശു ഈ വീടിന്റെ നാഥന്, വോയ്സ് ഓഫ് സത്യനാഥന്, ബാന്ദ്ര, തങ്കമണി, പവി കെയര്‍ ടേക്കര്‍ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ദിലീപ് വന്നുപോയി. ഏറ്റവുമൊടുവില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലിയും എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു.